പ്രതിഷേധിച്ചതിന് മാതാപിതാക്കളെ ജയിലിലടച്ചു; ഉണ്ണാതെ ഉറങ്ങാതെ കുഞ്ഞു ആര്യ
text_fieldsലഖ്നോ: ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരയുകയാണ് കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താൽ യു.പിയിലെ ജയിലിൽ അടച്ചിരിക്കുകയാണ് ആര്യയുടെ മാതാപിതാക്കളായ ഏക്തയെയും രവി ശങ്കറിനെയും. ഈ മാസം 19ന് ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത വാരാണസിയിലെ റാലിക്കിടെയാണ് യു.പി പൊലീസ് 60ലേറെ പേരെ അറസ്റ്റ് ചെയ്തത്. ഇതോടെ 14 മാസം മാത്രം പ്രായമുള്ള മകൾ ആര്യ ഒറ്റപ്പെട്ടു. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ ബന്ധുക്കളാണ് കുട്ടിയെ നോക്കുന്നത്. എെൻറ മകൻ ഒരു കുറ്റവും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് അവനെ അറസ്റ്റ് ചെയ്തത്?
സമാധാനപരമായി പ്രതിഷേധിക്കുകയാണ് അവർ ചെയ്തത്. ഒരു കുഞ്ഞ് അമ്മയില്ലാതെ ജീവിക്കുന്നത് നിങ്ങൾക്ക് സങ്കൽപിക്കാനാവുന്നുണ്ടോ? - രവി ശങ്കറിെൻറ മാതാവ് ഷീലാ തിവാരി ചോദിക്കുന്നു. കുഞ്ഞ് ഒന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല. ഏതാനും സ്പൂൺ മാത്രമാണ് ഭക്ഷണം. സദാ മാതാപിതാക്കളെ വിളിച്ചു കരയുകയാണ് കുട്ടി. അവരിപ്പോ വരുമെന്ന് പറയും. എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല -നിസ്സഹായയായി അവർ പറഞ്ഞു. ഇരുവരെയും ജാമ്യത്തിലിറക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. കേസ് കോടതിയിൽ നേരിടുമെന്നും അവർ പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ‘ൈക്ലമറ്റ് അജണ്ട’ എന്ന എൻ.ജി.ഒ നടത്തുന്ന ഏക്തയും രവി ശങ്കറും അറിയപ്പെടുന്ന പൊതുപ്രവർത്തകരാണ്. അനധികൃതമായി കൂട്ടംകൂടി നഗരത്തിൽ പ്രശ്നമുണ്ടാക്കി എന്നാരോപിച്ചാണ് 60തിലേറെ പേെര അറസ്റ്റ് ചെയ്തത്. എന്നാൽ, പൊലീസ് ലാത്തിവീശി ആൾക്കൂട്ടത്തെ വിരട്ടിയതിനെ തുടർന്നാണ് തിക്കിലും തിരക്കിലുംപെട്ട് ഇവിടെ എട്ടു വയസ്സുകാരൻ മരിച്ചത്. പ്രതിഷേധത്തിനിടെ യു.പിയിൽ 21 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ അധികവും വെടിയുണ്ടയേറ്റുള്ള മരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.