രാജ്യത്ത് കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിനും താഴെ; പകുതിയിലേറെയും കേരളത്തിൽ
text_fieldsന്യൂഡൽഹി: ആറ് മാസത്തിനിടെ ആദ്യമായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തി. നിലവിൽ 2,94,497 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രണ്ടാംതരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ മേയ് മാസം 37.45 ലക്ഷം പേരായിരുന്നു ഇന്ത്യയിൽ രോഗികളായുണ്ടായിരുന്നത്.
നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ പകുതിയിലേറെയും കേരളത്തിലാണ്. ഇന്നത്തെ കണക്ക് പ്രകാരം 1,57,158 പേരാണ് കേരളത്തിൽ രോഗികളായി തുടരുന്നത്. 37,000 രോഗികളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്.
ബിഹാർ, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ചികിത്സയിലുള്ളത് 100ൽ താഴെ പേർ മാത്രമാണ്. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ രോഗികളുടെ എണ്ണം അഭൂതപൂർവമായി വർധിക്കുകയാണ്. 12 ലക്ഷം മാത്രം ജനസംഖ്യയുള്ള മിസോറാമിൽ കഴിഞ്ഞ ഒരാഴ്ച ശരാശരി പ്രതിദിന രോഗികളുടെ എണ്ണം 1500 ആണ്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 16,000 ആണ്. കേരളവും മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് മിസോറാമിലാണ്.
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,661 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ 44,59,193 പേര്‍ സംസ്ഥാനത്ത് കോവിഡില്‍ നിന്നും മുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

