ചൈനയിൽ നിന്ന് വന്ന 63,000 പി.പി.ഇ കിറ്റുകൾക്ക് ഗുണനിലവാരമില്ല -ആരോഗ്യമന്ത്രാലയം
text_fieldsന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യപ്രവർത്തകർക്ക് വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വ്യക്തി സുരക്ഷാ കിറ്റുകളിൽ 63,000 എണ്ണം ഗുണനിലവാരമില്ലാത്തവയെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോ ഗ്യമന്ത്രാലയം. അവ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.
ചൈനയിലെ രണ്ടു വിമാനത്താവളങ്ങള്‍ വഴി അഞ്ചുലക്ഷത്തില്‍പരം കിറ്റുകളായിരുന്നു ഇന്ത്യയിലേക്ക് എത്തിച്ചത്. ഗ്വാളിയോറിലുള്ള ഡിഫൻസ് റിസേർച്ച് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻറിൽ നടത്തിയ പരിശോധനയിലാണ് 63,000 കിറ്റുകൾക്ക് ഗുണനിലവാരം കുറവാണെന്ന് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവ ഒാരോ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൈനയില്‍ നിന്ന് പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നതിനെതിരെ നേരത്തെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. പി.പി.ഇ കിറ്റുകള്‍ ഹോങ്കോങില്‍ നിന്ന് കൊണ്ടുവരാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും അവിടെനിന്ന് ലഭിക്കാതെ വന്നപ്പോഴാണ് ചൈനയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കാനുള്ള തീരുമാനം എടുത്തത്. പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാനും അവയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകാനും രാജ്യത്ത് നിലവിൽ നാല് കേന്ദ്രങ്ങളാണ് സർക്കാർ സ്ഥാപിച്ചിട്ടുള്ളത്.
നേരത്തെ സ്പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ചൈനയുടെ പി.പി.ഇ കിറ്റുകൾക്കെതിരെ രംഗത്തുവന്നിരുന്നു. വാങ്ങിയ കിറ്റുകളിൽ ഭൂരിഭാഗവും തിരിച്ചയച്ച വാർത്തകളും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.