`ഇത് സംസ്ഥാനം സ്പോൺസർ ചെയ്ത ആക്രമണം, ആഭ‍്യന്തരമന്ത്രിയും പ്രധാനമന്ത്രിയും കൂട്ട് നിന്നു, സുവേന്ദു അധികാരി അത് നടപ്പാക്കി'; മമത ബാനർജിക്കെതിരായ ആക്രമണത്തിൽ ആരോപണവുമായി അഭിഷേക് ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുന്‍ മുഖ‍്യമന്ത്രി മമതബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം മുഖ‍്യമന്ത്രി സുവേന്ദു അധികാരി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ആരോപിച്ച് തൃണമൂൽ എം.പി അഭിഷേക് ബാനർജി രംഗത്ത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ടി.എം.സി പ്രവർത്തകന്‍റെ വീട് സന്ദർശിക്കവെയാണ് നോർത്ത് 24 പർഗനാസ് ജില്ലയിൽ വച്ച് മമതയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കേന്ദ്ര ആഭ‍്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തിന് കൂട്ട് നിന്നെന്നും അഭിഷേക് ബാനർജി ആരോപിച്ചു.
ഹലിഷറിൽ വച്ചാണ് വാഹനവ്യഹത്തിന് നേരെ പ്രതിഷേധവും കല്ലേറും ഉണ്ടായത്. അപരിചിതരായ ചിലർ ഇഷ്ടികയും കല്ലും ഉപയോഗിച്ച് കാർ ആക്രമിക്കുകയായിരുന്നുവെന്നും ചില്ലുകൾ തകർന്നിരുന്നെങ്കിൽ താന്‍ കൊല്ലപ്പെടാന്‍ സാധ‍്യതയുണ്ടെന്നും സംഭവത്തിന് പിന്നാലെ മമത ബാനർജി ആരോപിച്ചിരുന്നു. ഇത് സംസ്ഥാനം സ്പോൺസർ ചെയ്ത ആക്രമണം. ആഭ‍്യന്തരമന്ത്രിയും പ്രധാനമന്ത്രിയും ഇതിന് കൂട്ട് നിന്നു. സുവേന്ദു അധികാരി അത് നടപ്പാക്കി എന്ന് അഭിഷേക് ബാനർജി കൂട്ടി ചേർത്തു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് അക്രമണസ്വഭാവമില്ലെന്ന് ബംഗാൾ ഗതാഗതമന്ത്രി അർജുന്‍ സിങ് വ്യക്തമാക്കി. അവിടെ ബി.ജെ.പിയുടെ ഒരു പ്രതിഷേധവും ഉണ്ടായിരുന്നില്ല. ഒരു പ്രവർത്തകനും ഉണ്ടായിരുന്നില്ല എന്നും സിങ് കൂട്ടി ചേർത്തു. അതേ സമയം അഭിഷേക് ബാനർജിയുടെ ആരോപണത്തെ തള്ളി ബി.ജെ.പി പശ്ചിമ ബംഗാൾ പ്രസിഡന്‍റ് സാമിക് ഭട്ടാചാര്യ രംഗത്തെത്തുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഞങ്ങളുടെ പാർട്ടിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. മുഖ‍്യമന്ത്രിയായിക്കൊള്ളട്ടെ മറ്റേതെങ്കിലും വനിതാ നേതാവായിക്കൊള്ളട്ടെ ആരുടംയും വാഹനത്തിന് നേരെ കല്ലെറിയുന്നതിനെ ഞങ്ങൾ അംഗീകരിക്കില്ല എന്ന് സാമിക് ഭട്ടാചാര്യ കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

