ക്രൂരം, മനുഷ്യത്വരഹിതം; പൊലീസ് നടപടിക്കെതിരെ അഭിജിത്ത് ദീപ്കെ
text_fieldsഝാർഖണ്ഡ്: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിൽ നടക്കുന്ന വിദ്യാർഥിസമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി നേതാവ് അഭിജിത്ത് ദീപ്കെ. ജന്തർ മന്തറിലായാലും ഝാർഗണ്ഡിലായാലും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
സമരത്തിന് സി.ജെ.പിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹതോയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് പൊലീസ് ലാത്തിചാർജിൽ പരിക്കേറ്റിട്ടുണ്ടെന്നും നെഞ്ച് വേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ജെ.പി.എസ്.സി, ജെ.എസ്.എസ്.സി പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് വിദ്യാർഥികൾ റാഞ്ചിയിൽ നടത്തിയ ‘വിധാൻ സഭ ഘെരാവോ’ മാർച്ചിന് നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചതിന് പിന്നാലെയാണ് വിമർശനം. സമരം തടയാൻ ഭരണകൂടം ഒന്നിലധികം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവേന്ദ്ര നാഥ് നേരത്തെ ആരോപിച്ചിരുന്നു.
തടയാൻ മുള്ളുവേലികൾ കൊണ്ടുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുകയും സമരത്തിന് നേരെ ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദേവേന്ദ്ര നാഥ് പറഞ്ഞു.
മാർച്ചിന് നേരെ നടന്ന പൊലീസ് നടപടിയെ ഭീരുത്വപരമായ പ്രവൃത്തി എന്ന് ഝാർഖണ്ഡ് ലോക താന്ത്രിക് ക്രാന്തികാരി മോർച്ച നേതാവ് ജയറാം കുമാർ മഹാതോ ആരോപിച്ചിരുന്നു. വിദ്യാർഥികളോട് ഇരിക്കാൻ ആവശ്യപ്പെട്ട പൊലീസ് ചർച്ച നടത്താമെന്ന് പറഞ്ഞെങ്കിലും വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷ റദ്ദാക്കുക, ക്രമക്കേടുകൾക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തുക, നിയമന പ്രക്രിയയിൽ പരിഷ്‌കാരങ്ങൾ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തുന്നത്. സംസ്ഥാന സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

