‘രാജ്യത്ത് ജനാധിപത്യം അപകടത്തിൽ, വിദ്യാർഥികൾക്കെതിരായ നടപടിക്ക് ഉത്തരവാദി ആഭ്യന്തര മന്ത്രി’; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ
text_fieldsമുംബൈ: വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം.
ജൂലൈ 20ന് ഡൽഹിയിലെ ‘പാർലമെന്റ് ചലോ’ മാർച്ചിനിടെ പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് ഗൺ എന്നിവ ഉപയോഗിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടക്കില്ലെന്നും അതിനാൽ അതിന്റെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.
സമീപകാലത്ത് സി.ജെ.പി വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണങ്ങളെയും ദിപ്കെ തള്ളിക്കളഞ്ഞു. അത്തരം ഫണ്ടിങ് നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുന്നതിൽ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടതിന്റെ തെളിവായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ‘അങ്ങനെ ആണെങ്കിൽ അമിത് ഷാ രാജിവെക്കേണ്ടി വരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ, ബി.ജെ.പിയിൽ ചേരാൻ സമ്മർദവും ഭീഷണിയും നേരിട്ടെന്ന മുൻ ആരോപണവും അഭിജീത് ദീപ്കെ ആവർത്തിച്ചു.
രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കൊപ്പം കർഷകർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരും അവരുടെ കുട്ടികൾ വിജയകരമായ കരിയർ നേടണമെന്ന് ആഗ്രഹിക്കുന്നു. മുമ്പ് പ്രക്ഷോഭത്തിൽ അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കർഷക നേതാക്കൾക്ക് ഞങ്ങളുടെ പിന്തുണ ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ അവരോടൊപ്പം നിൽക്കും. ഞാനും ഒരു കർഷക കുടുംബത്തിൽ പെട്ടയാളാണ്. ഞങ്ങളിൽ പലരും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ബി.ജെ.പിയുടെ ഉത്തരവുകളല്ല, ഭരണഘടനയാണ് പാലിക്കേണ്ടതെന്ന് അഭിജീത് ദീപ്കെ പറഞ്ഞു. ‘ഡൽഹിയിലെ സമരത്തിനിടെ എന്റെ മുഖത്ത് മുഴുവൻ സമയവും കാമറകൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ഭയപ്പെട്ടില്ല. ഈ രാജ്യത്തെ പൊലീസ് ഭരണഘടന പാലിക്കണം. അവർ ഒരു പാർട്ടിയുടെയും ഭാഗമല്ല, മറിച്ച് രാജ്യത്തിന്റേതാണ്. അവർ ബി.ജെ.പിയുടെ വാട്സ്ആപ് ഫോർവേഡുകൾ പിന്തുടരേണ്ടവരല്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറിനെക്കുറിച്ചും അഭിജീത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പ്രതിഷേധത്തെ അക്രമാസക്തമെന്ന് ചിത്രീകരിക്കാൻ ചിലർ മനഃപൂർവം കല്ലെറിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തിന് സമീപം ഡൽഹി പൊലീസ് കല്ലുകൾ നിറച്ച ട്രക്കുകൾ കൊണ്ടുവന്നുവെന്നും പിന്നീട് അത് നിർമാണ അവശിഷ്ടങ്ങളാണെന്ന് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ‘ജൂലൈ 19, 20 തീയതികളിൽ രാവിലെ 5.30 ഓടെ ഡൽഹി പൊലീസ് കല്ലുകൾ നിറച്ച ട്രക്കുകൾ കൊണ്ടുവന്നു. ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട്. ഒരു കേടായ വാനും കൊണ്ടുവന്ന് അവിടെ പാർക്ക് ചെയ്തിരുന്നു. ഞാൻ പൊലീസിനോട് ഇതിനെക്കുറിച്ച് ചോദിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഒരു എക്സ് പോസ്റ്റ് ഇട്ടു. പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾ കല്ലെറിഞ്ഞതാണെന്ന് കാണിക്കാൻ പൊലീസ് നടത്തിയ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് ഞാൻ ഡി.സി.പിയെയും കണ്ടു. ട്രക്ക് ഒരു നിർമാണ സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നുണ്ടെന്ന് എന്നോട് പറഞ്ഞു. ഇതെല്ലാം ബി.ജെ.പി ഗുണ്ടകളുടെയും ഡൽഹി പൊലീസിന്റെയും പദ്ധതിയുടെ ഭാഗമായിരിക്കാം’ അദ്ദേഹം ആരോപിച്ചു.
വിദ്യാർഥികൾ രാജ്യത്തിന്റെ ഭാവിയാണ്, അവരെ കുറ്റവാളികളെയോ ശത്രുക്കളെയോ പോലെ നേരിടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. പ്രതിഷേധം അടിച്ചമർത്താൻ ബലം പ്രയോഗിച്ചവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അഭിജീത് ദീപ്കെ പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെയും അഭിജത് ദീപ്കെ വിമർശിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ബലാത്സംഗികളെ അഭിനന്ദിക്കുന്നുവെങ്കിൽ, ധർമേന്ദ്ര പ്രധാനെ പുറത്താക്കിയതിന് ശേഷം മറ്റൊരു വിചിത്ര മനുഷ്യനെ കൊണ്ടുവന്നു എന്നാണ് അതിനർഥം. രാജ്യത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? അവരുടെ പാർട്ടി ഗുണ്ടകളെക്കൊണ്ട് നിറഞ്ഞതിനാൽ അവർക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല. റാം റഹീമിനെപ്പോലുള്ളവർ അവരുടെ ഭരണകാലത്ത് പരോളിൽ പുറത്തിറങ്ങുന്നു. ഈ സർക്കാർ ഗുണ്ടകളെയും ബലാത്സംഗികളെയും പിന്തുണക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

