You are here
ആധാര്‍ സോഫ്റ്റ്വെയറില് സുരക്ഷാ പിഴവ്
ന്യൂഡല്‍ഹി: ആധാറിെൻറ ആധാരമെന്ന് കണക്കാക്കാവുന്ന സോഫ്റ്റ്വെയർ ചോർത്താമെന്ന് ഹാക്കർമാർ തെളിയിച്ചു. സുരക്ഷാ ക്രമീകരണം മറികടന്ന് ആധാര്‍ വിവരം സൂക്ഷിച്ച ഡാറ്റാബേസ് സംവിധാനത്തില്‍ നുഴഞ്ഞുകയറാമെന്ന് ‘ഹഫിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ആധാര്‍ നമ്പര്‍ നിര്‍മിക്കാനും ഇവര്‍ക്ക് സാധിക്കും. മൂന്നുമാസം നീണ്ട അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് പത്രം അവകാശപ്പെട്ടു.
സോഫ്റ്റ്വെയറില് മാറ്റം വരുത്താന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് നുഴഞ്ഞുകയറ്റം. അതുവഴി ആധാര്‍ സോഫ്റ്റ്വെയർ പുറമെനിന്ന് തിരുത്താം. എന്നാല്‍ ഇൗ സോഫ്റ്റ്വെയർ ചിട്ടപ്പെടുത്തിയത് ആരെന്നത് വ്യക്തമല്ല. 2017 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ഉപയോഗം വ്യാപകമാണ്. ഇത് ദേശീയ സുരക്ഷക്ക് വലിയ വെല്ലുവിളിയാണ്. സോഫ്റ്റ്വെയറിെൻറ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാം. അനധികൃതമായി ആധാര്‍ നമ്പര്‍ ഉണ്ടാക്കാം. സൂക്ഷിച്ചുവെച്ച വിവരങ്ങളില്‍ മാറ്റം വരുത്താം. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താം. ഓപറേറ്റര്‍മാരുടെ ബയോമെട്രിക് വിവരം ഉപയോഗിച്ചാണ് ആധാർ സോഫ്റ്റ്വെയറിലെ സുരക്ഷാക്രമീകരണം. അതാണ് നുഴഞ്ഞുകയറ്റക്കാർ ആദ്യം മറികടന്നത്.
ഉപയോഗിക്കുന്ന ആളിെൻറ സ്ഥലം അറിയാന്‍ സഹായിക്കുന്ന ജി.പി.എസ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കി. ലോകത്ത് എവിടെ ഇരുന്നും പുതിയ ആധാര്‍ നമ്പർ ഉണ്ടാക്കാം. ഇതിന് 2,500 രൂപ മാത്രമാണ് ചെലവ്. 2010ല്‍ സ്വകാര്യ ഓപറേറ്റര്‍മാരെ രജിട്രേഷന് നിയോഗിച്ചശേഷമാണ് സോഫ്റ്റ്വെയറില് പ്രശ്നം തുടങ്ങിയത്. അക്കാലത്താണ് എൻറോൾമെൻറ് ക്ലയൻറ് മള്‍ട്ടി പ്ലാറ്റ്ഫോം (ഇ.സി.എം.പി) സോഫ്റ്റ്വെയറിൽ രജിസ്ട്രേഷൻ തുടങ്ങിയത്. സ്വകാര്യ ഓപറേറ്റര്‍മാരുടെ കമ്പ്യൂട്ടറുകളിൽ ഈ സോഫ്റ്റ്വെയര് ഇൻസ്റ്റാള്‍ ചെയ്യുന്നതിലെ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്ചക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിലുള്ളത്.