ആധാർ സുരക്ഷിതമായ സംവിധാനമാണോയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആധാര്‍ സുരക്ഷിതമാകുമോ എന്ന് കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി. ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മാത്രം ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാകുമോയെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് ആരാഞ്ഞു. തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ആധാർ സംവിധാനമെന്നും ആധാർ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ആധാറിെൻറ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ അഞ്ചംഗ ഭരണഘടനാബെഞ്ചിെൻറ പ്രാഥമിക വാദമാണ് ഇന്ന് പൂർത്തിയാക്കിയത്.
രാജ്യത്ത് നടപ്പാക്കുന്ന ആധാർ സംവിധാനം ഭീകരമായ ഇലക്ട്രോണിക് കെണിയാണെന്ന് ഹരജിക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സംവിധാനം രാജ്യത്തെ നിരീക്ഷണ രാഷ്ട്രമാക്കി മാറ്റും. ഇത്, സ്വകാര്യതക്കുള്ള ഭരണാഘടനാപരമായ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ആധാർ കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണാഘടനാ ബെഞ്ചിന് മുമ്പാകെ ആരംഭിച്ച അന്തിമ വാദത്തിലാണ് വിവിധ നിലപാടുകൾ ഉയർന്നു വന്നത്.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ശ്യാം ദിവാനാണ് ഹരജിക്കാർക്കായി കോടതിയിൽ ഹാജരായത്. ജനങ്ങളുടെ ഭരണഘടന രാഷ്ട്രത്തിന്‍റെ ഭരണഘടനയായി മാറുന്നതാണ് കാണുന്നതെന്ന് ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ആധാർ പദ്ധതി നടപ്പാക്കുന്നത് തുടരണമെന്ന ആവശ്യം ഉന്നയിച്ച് ഒരു കൂട്ടം സ്വകാര്യ കമ്പനികൾ നൽകിയ ഇടപെടൽ ഹരജി സുപ്രീംകോടതി തള്ളി. ഡിജിറ്റൽ ലീഡേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ (ഡി.എൽ.എ.ഐ) ആണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 27 ഹരജികളാണ് പരിഗണിക്കുന്നത്. ഇതിൽ 2012ൽ സമർപ്പിച്ച ഹരജികളും ഉൾപ്പെടും. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. സ്വകാര്യത സംരക്ഷിക്കുക എന്നത് ഭരണാഘടനാപരമായ അവകാശമാണെന്ന് 2017 ആഗസ്റ്റിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.