യു.പിയിൽ അതിശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരക്കൊപ്പം പറന്നുയർന്ന് യുവാവ്; 50 അടി ഉയരത്തിൽ നിന്ന് വീണ് പരിക്ക്.
text_fieldsപ്രതീകാത്മക ചിത്രം
ലഖ്‌നൗ: ഉത്തർപ്രദേശിലുടനീളം ഇന്നലെയുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും മരണം 100 ആയി . സംസ്ഥാനത്തുടനീളം മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീഴുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഈ പ്രകൃതിക്ഷോഭത്തിന്റെ ഭീകരത വ്യക്തമാക്കുന്ന പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ബറേലിയിലെ ബമിയാന ഗ്രാമത്തിൽ നിന്നുള്ള ഒരു വിഡിയോ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
കാറ്റിൽ പറന്നുയർന്ന ഒരു ടിൻ ഷെഡിനൊപ്പം ഒരാൾ ആകാശത്തേക്ക് ഉയരുന്നതായിരുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വീടിന്റെ ടിൻ ഷീറ്റ് കാറ്റിൽ പറന്നുപോകാതിരിക്കാൻ അതിൽ മുറുകെ പിടിച്ച നാൻഹെ മിയാൻ എന്ന വ്യക്തിയാണ് ഏകദേശം 50 അടി വരെ ഉയരത്തിലേക്ക് പറന്നത്.
'കാറ്റ് അത്രത്തോളം ശക്തമായിരുന്നു. ടിൻ ഷെഡ് വലിയ ശബ്ദത്തോടെ ഇളകാൻ തുടങ്ങിയപ്പോൾ, അത് പറന്നുപോകാതിരിക്കാൻ ഞാൻ അതിൽ കെട്ടിയിരുന്ന കയറിൽ മുറുകെ പിടിച്ചു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ഷെഡിനൊപ്പം ഞാനും വായുവിലേക്ക് ഉയർന്നു. ഏകദേശം 50 അടിയോളം ഉയരത്തിൽ എത്തിയ ശേഷമാണ് ഞാൻ നിലത്തു വീണത്. എവിടെയാണ് വീണതെന്ന് പോലും എനിക്ക് മനസ്സിലായില്ല.' സംഭവത്തെക്കുറിച്ച് നാൻഹെ മിയാൻ പറയുഞ്ഞു.
വീഴ്ചയുടെ ആഘാതത്തിൽ നാൻഹെയുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ നാൻഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. കാറ്റിന്റെ വേഗത കാരണമാണ് ടിൻ ഷീറ്റ് മറുഭാഗത്തേക്ക് മറിഞ്ഞതെന്ന് ഡി.എസ്.പി നിതിൻ കുമാർ വ്യക്തമാക്കി. ഷീറ്റ് താങ്ങിനിർത്തിയിരുന്ന തൂണിൽ ചാരി നിൽക്കുകയായിരുന്ന നാൻഹെ, ഷീറ്റ് പറന്ന അതേ ദിശയിലേക്ക് തന്നെ തെറിച്ചു വീഴുകയായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ ചിലർ നാടകീയതക്ക് വേണ്ടി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രയാഗ്‌രാജ്, ഭദോഹി, ഫത്തേപൂർ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിക്കുകയും 24 മണിക്കൂറിനുള്ളിൽ സാമ്പത്തിക സഹായം വിതരണം ചെയ്യാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

