വീടിന് വാതിലില്ല; ഉറങ്ങിക്കിടന്ന യുവതിയെ കടിച്ചുകൊന്ന് കടുവ, മുന്നൂറ് മീറ്റർ വലിച്ചിഴച്ചു
text_fieldsബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കൻഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുലർച്ചെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മുപ്പത് വയസ്സുകാരിയായ സുഗ്നി ബായ് ധ്രുവെ ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ തന്നെ മേഖലകളിൽ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സുഗ്നി താമസിച്ചിരുന്ന വീടിന് വാതിലുകൾ ഉണ്ടായിരുന്നില്ല. ഇത് കടുവയ്ക്ക് എളുപ്പത്തിൽ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സഹായകരമായി.
ദേശീയോദ്യാനത്തിൽ നിന്നും വഴിതെറ്റി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന സുഗ്നിയുടെ തലയിൽ കടിച്ചാണ് കടുവ ആക്രമണം നടത്തിയത്. തുടർന്ന് ചെറിയ വീടിനുള്ളിൽ നിന്നും യുവതിയെ കടുവ കടിച്ചെടുത്ത് പുറത്തേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഏകദേശം മുന്നൂറോളം മീറ്റർ ദൂരത്തോളം യുവതിയെ കടുവ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായാണ് റിപ്പോർട്ട്.
യുവതിയുടെ നിലവിളിയും ശബ്ദവും കേട്ട് കുടുംബാംഗങ്ങളും അയൽവാസികളും ഒപ്പമുള്ള നാട്ടുകാരും ഉടൻതന്നെ സ്ഥലത്തേക്ക് ഓടിക്കൂടി. നാട്ടുകാർ ബഹളം വെക്കുകയും തീപന്തങ്ങളും മറ്റുമായി പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ, ഭയന്ന കടുവ യുവതിയെ അവിടെ ഉപേക്ഷിച്ചുകൊണ്ട് കാട്ടിലേക്ക് തന്നെ ഓടിമറഞ്ഞു.
ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ഗുരുതരമായി പരിക്കേറ്റ സുഗ്നിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തലയ്ക്കേറ്റ ഗുരുതരമായ മുറിവുകളും കടിയേറ്റുണ്ടായ അമിത രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്.
സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ കടുത്ത ഭീതിയിലാണ്. പ്രദേശത്ത് വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്നും വനംവകുപ്പ് അധികൃതർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലേക്ക് വന്യജീവികൾ ഇറങ്ങുന്നത് തടയാൻ പട്രോളിങ് ശക്തമാക്കണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെടുന്നുണ്ട്. മരിച്ച യുവതിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഔദ്യോഗികമായ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

