ന്യൂഡൽഹി: പിന്നാക്ക വിഭാഗക്കാരനായതിെൻറ പേരിൽ വീടു നൽകാൻ സവർണ ജാതിയിൽപ്പെട്ടവർ തയാറാകാത്തതിനെ തുടർന്ന് ഗുജറാത്തിൽ 50കാരനായ അധ്യാപകൻ ദിവസവും സ്കൂളിൽ പോയിവരാൻ സഞ്ചരിക്കുന്നത് 150 കിലോമീറ്റർ. സുരേന്ദ്ര നഗർ ജില്ലയിലെ ചത്രിയാൽ സ്വേദശിയായ കനയലാൽ ഭൈരയ എന്ന അധ്യാപകനാണ് ജാതിവിവേചനം മൂലം മാസങ്ങളായി ഇത്രയും ദൂരം യാത്ര ചെയ്യേണ്ടിവന്നത്. അധ്യാപകൻ നേരിട്ട കടുത്ത ജാതിവിവേചം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ ഗുജറാത്ത് സാമൂഹികനീതി ഉന്നമന വകുപ്പ് അദ്ദേഹത്തിന് ഉടൻ സ്കൂൾമാറ്റം നൽകാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരിക്കുകയാണ്.
സുരേന്ദ്രർ നഗർ ജില്ലയിലെതന്നെ നിനമ ഗ്രാമത്തിലെ സ്കൂളിലേക്ക് കനയലാൽ ഭരൈയക്ക് മാറ്റം ലഭിച്ചതോടെയാണ് ദുരിതം ആരംഭിക്കുന്നത്. നിനമ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും വാൽമീകി വിഭാഗത്തിൽപെട്ട കനയലാലിന് വീട് നൽകാൻ ആരും തയാറാകുന്നില്ല. ഗ്രാമത്തിൽ വാൽമീകി വിഭാഗത്തെ അധിവസിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി 2020 ഡിസംബർ 16ന് പ്രാദേശിക ഭരണകൂടം കനയലാലിന് ഔദ്യോഗിക െലറ്ററിൽ എഴുതി നൽകുകവരെയുണ്ടായി.
'നിനമയിൽ ജോലിക്ക് പ്രവേശിച്ച അന്നുമുതൽ താൻ വീട് അന്വേഷിക്കുന്നുണ്ടായിരുന്നു. എല്ലാവരും എെൻറ ജാതിയാണ് ആദ്യം ചോദിച്ചത്. വാൽമീകി വിഭാഗമാണെന്ന് അറിഞ്ഞപ്പോൾ വീട് നൽകാൻ ആരും തയാറാകുന്നില്ല. നിരവധി തവണ സാമൂഹികനീതി വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി. ഒടുവിൽ സ്കൂൾമാറ്റം നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹികനീതി വകുപ്പ് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ട്' -കനയലാൽ പറഞ്ഞു.