ഒന്നോ രണ്ടോ കേസുകൾ കൊണ്ട് ഒരാളെ ‘ഗുണ്ട’യായി മുദ്രകുത്താനാവില്ലന്ന് അലഹബാദ് ഹൈക്കോടതി
text_fieldsലക്നൗ: ഒന്നോ രണ്ടോ ക്രിമിനൽ കേസുകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരാളെ ‘ഗുണ്ട’യായി മുദ്രകുത്താനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് ഗുണ്ടാ നിയന്ത്രണ നിയമപ്രകാരം (യു.പി കൺട്രോൾ ഓഫ് ഗൂണ്ടാ ആക്ട്-1970) തനിക്കെതിരെ ആരംഭിച്ച നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ചിന്റെ സുപ്രധാന വിധി.
ഒന്നോ രണ്ടോ കേസുകളുടെ പേരിൽ ഗുണ്ടയായി പ്രഖ്യാപിക്കുന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും അന്തസ്സിന് പരിഹരിക്കാനാവാത്ത ദോഷം വരുത്തുമെന്ന് കോടതി നിരീക്ഷിച്ചു. ഒരാളെ ഗുണ്ടയായി തരംതിരിക്കാൻ ആവശ്യമായ കേസുകളുടെ എണ്ണമോ അവ തമ്മിലുള്ള സമയപരിധിയോ നിയമത്തിൽ കൃത്യമായി പറയുന്നില്ല. എങ്കിലും, ഇത്തരം പ്രതിരോധ നിയമങ്ങൾ ചുമത്തണമെങ്കിൽ വ്യക്തി ഒരു 'സ്ഥിരം കുറ്റവാളി' ആണെന്ന് തെളിയിക്കപ്പെടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസുകൾ തമ്മിൽ വലിയ കാലതാമസം ഉണ്ടെങ്കിൽ അത് 'സ്ഥിരം കുറ്റവാളി' എന്ന ഗണത്തിൽ പെടുത്താൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ബുലന്ദ്‌ഷഹറിലെ ഖുർജ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു ഹരജിക്കാരനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നത്. മീററ്റ് ഡിവിഷണൽ കമീഷണറുടെയും ബുലന്ദ്‌ഷഹർ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകൾ പ്രകാരം ആറുമാസത്തേക്ക് ഇയാൾക്ക് നാടുകടത്തൽ ഉത്തരവ് ലഭിച്ചിരുന്നു. ഈ ഉത്തരവുകൾ ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

