ഇന്ത്യയിൽ പത്തുനില കെട്ടിടത്തേക്കാൾ ആഴത്തിൽ നദിക്കടിയിൽ ഒരു മെട്രോ സ്റ്റേഷൻ!
text_fieldsകൊൽക്കത്ത: ഭൂമിക്കടിയിൽ പത്ത് നിലക്കെട്ടിടത്തിന്‍റെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മെട്രോ സ്റ്റേഷനുണ്ട് ഇന്ത്യയിൽ. കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായ ഹൗറ മെട്രോ സ്റ്റേഷനാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ. ഭൂനിരപ്പിൽ നിന്ന് ഏകദേശം 33 മീറ്റർ താഴെയാണ് ഇതിന്റെ നിർമാണം. എന്നാൽ ഈ സ്റ്റേഷന്റെ പ്രത്യേകത അതിന്റെ ആഴം മാത്രമല്ല. ഇത് ഒരു നദിക്ക് അടിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതുകൂടിയാണ്.
കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഹൂഗ്ലി നദിക്ക് അടിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണലിന്റെ ഭാഗമാണ് ഹൗറ സ്റ്റേഷൻ. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ പറയുന്നതനുസരിച്ച്, നദീഭാഗത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ വെറും 45 സെക്കൻഡിനുള്ളിൽ നദീതടത്തിന് താഴെക്കൂടി കടന്നുപോകുന്നു.
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ഉള്ള നഗരമെന്ന ഖ്യാതിക്ക് പുറമെ, മറ്റൊരു പ്രധാന എൻജിനീയറിംഗ് നാഴികക്കല്ലുകൂടി കൊൽക്കത്ത ഹൗറയിലൂടെ സ്വന്തമാക്കി. തുടക്കം മുതലേ വലിയ വെല്ലുവിളികളാണ് ഈ പദ്ധതി നേരിട്ടത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ഹബ്ബുകളിൽ ഒന്നാണ് ഹൗറ. അതീവ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ, പഴയ കെട്ടിടങ്ങൾ, ഭൂമിക്കടിയിലുള്ള സങ്കീർണമായ സംവിധാനങ്ങൾ, നിരന്തരമായ ആളുകളുടെ തിരക്ക് എന്നിവയെല്ലാം ഇവിടെയുണ്ട്. ഇവക്കെല്ലാം താഴെയായി ഹൂഗ്ലി നദിക്ക് അടിയിലൂടെ തുരങ്കം നിർമിക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. കെ.എം.ആർ.സി റിപ്പോർട്ടനുസരിച്ച് നദീതടത്തിലെ ബുദ്ധിമുട്ടേറിയ മണ്ണിലൂടെ തുരങ്കം നിർമിക്കാൻ പ്രത്യേക ടണൽ ബോറിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. വെള്ളത്തിനടിയിലെ നിർമാണത്തിലെ അപകടസാധ്യതകൾ മുൻനിർത്തി, ജലമർദ്ദവും ഭൂമിയുടെ സ്ഥിരതയും എൻജിനീയർമാർക്ക് നിരന്തരം നിരീക്ഷിക്കേണ്ടി വന്നു.
ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ കൂടിയാണ് ഈ സ്റ്റേഷന് ഇത്രയധികം ആഴം വേണ്ടിവന്നത്. നദീതടത്തിന് താഴെയും നിലവിലുള്ള കെട്ടിടങ്ങൾക്ക് താഴെയും സുരക്ഷിതമായി കടന്നുപോകാൻ, മെട്രോ പാതക്ക് ഭൂമിയിലേക്ക് കൂടുതൽ ആഴത്തിലേക്ക് ഇറങ്ങേണ്ടി വന്നു. ഇത് സാധാരണ മെട്രോ സ്റ്റേഷനുകളെ അപേക്ഷിച്ച് വളരെ ആഴത്തിലുള്ള ഒരു സ്റ്റേഷൻ സമുച്ചയത്തിന് കാരണമായി. അതുകൊണ്ടുതന്നെ, സ്റ്റേഷനുള്ളിലെ എസ്കലേറ്ററുകൾക്ക് അസാധാരണമായ നീളമുണ്ട്. പ്ലാറ്റ്‌ഫോമുകളിലേക്ക് ഇറങ്ങുന്ന യാത്രക്കാർക്ക് ഒരു പത്തുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതു പോലെ അനുഭവപ്പെടും.
ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴി കൊൽക്കത്തയും ഹൗറയും തമ്മിലുള്ള യാത്രാ സമ്മർദ്ദം കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഹൗറ പാലം, ഫെറികൾ, തിരക്കേറിയ റോഡ് ശൃംഖലകൾ എന്നിവയിലൂടെയാണ് ചരിത്രപരമായി ഈ രണ്ട് നഗരങ്ങളും തമ്മിൽ ബന്ധപ്പെട്ടിരുന്നത്. പദ്ധതി പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാരുടെ ദൈനംദിന യാത്രാ സൗകര്യം മെച്ചപ്പെടും. എങ്കിലും, ഈ പദ്ധതിയുടെ നിർമ്മാണം അത്ര എളുപ്പമായിരുന്നില്ല. നിർമാണത്തിലെ കാലതാമസം, സ്ഥലമെടുപ്പ് പ്രശ്നങ്ങൾ, സാങ്കേതിക വെല്ലുവിളികൾ, അപകടങ്ങൾ എന്നിവ വർഷങ്ങളോളം നിർമാണം മന്ദഗതിയിലാക്കി. 2019-ൽ ബോബസാറിന് സമീപം തുരങ്ക നിർമാണ പ്രവർത്തനങ്ങൾ കെട്ടിടങ്ങളെ ബാധിച്ചതിനെത്തുടർന്നുണ്ടായ അപകടം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

