മിഗ് 21ന് വീരോചിത യാത്രയയപ്പ്; വിട നൽകി രാജ്യം
text_fieldsന്യൂഡൽഹി: ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിനൊടുവിൽ മിഗ് 21ന് വിട നൽകി രാജ്യം. ഛണ്ഡിഗഡ് വ്യോമതാവളത്തിലാണ് മിഗ് 21ന്റെ വിടവാങ്ങൽ ചടങ്ങുകൾ നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചടങ്ങുകളിൽ മുഖ്യാതിഥിയായിരുന്നു. ഇതോടെ വ്യോമസേനയിൽ അവശേഷിക്കുന്ന മിഗ് 21 വിമാനങ്ങൾ ഇനി ചരിത്രമാകും. മിഗിന് പകരമായി തേജസ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.
1963 മുതൽ മിഗ് 21 യുദ്ധവിമാനങ്ങൾ നമുക്കൊപ്പമുണ്ടെന്ന് ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇത് നമുക്കൊരു യുദ്ധവിമാനം മാത്രമല്ല. അതിനേക്കാളുപരി ഇതൊരു കുടുംബാംഗമാണ്. നമ്മുടെ ധീരതയെ നിർണയിച്ചത് മിഗ് 21 വിമാനങ്ങളാണ്. നമ്മളെ ആഗോളവേദിയിൽ അടയാളപ്പെടുത്താൻ സഹായിച്ചത് മിഗ് 21 വിമാനങ്ങളായിരുന്നു. രാജ്യം പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം അതിനെ മുന്നിൽ നിന്നും നേരിടാൻ മിഗ് യുദ്ധവിമാനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1963 ലാണ് മിഗ്-21 ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയത് . ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റായിരുന്നു, അതായത് ശബ്ദ വേഗത്തേക്കാൾ മുമ്പേ പറക്കാൻ ഇതിന് കഴിയും (സെക്കൻഡിൽ 332 മീറ്റർ).യുദ്ധവിമാനത്തിന്റെ അവസാന രണ്ട് സ്ക്വാഡ്രണുകൾ (36 മിഗ്-21 വിമാനങ്ങൾ) രാജസ്ഥാനിലെ ബിക്കാനീറിലെ നാൽ എയർബേസിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവ നമ്പർ 3 സ്ക്വാഡ്രൺ കോബ്രാസ്, നമ്പർ 23 സ്ക്വാഡ്രൺ പാന്തേഴ്‌സ് എന്നിങ്ങനെ അറിയപ്പെടുന്നു.
1965 ലെ ഇന്തോ-പാക് യുദ്ധം, 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, 1999 ലെ കാർഗിൽ യുദ്ധം എന്നിവയിൽ മിഗ്-21 ജെറ്റ് നിർണായക പങ്കാണ് വഹിച്ചത്. ഇനി തേജസ് മാർക്ക്1എ യുദ്ധവിമാനങ്ങൾ ഇതിന് പകരമാകും.പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 400 ലധികം മിഗ്-21 വിമാനങ്ങൾ തകർന്നുവീണു. 200 ലധികം പൈലറ്റുമാർ മരിച്ചു. അതുകൊണ്ട് യുദ്ധവിമാനം ‘പറക്കുന്ന ശവപ്പെട്ടി’ എന്നും ‘വിധവ നിർമാതാവ്’ എന്നും അറിയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

