18 വയസ്സായാലും മകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാൻ അച്ഛൻ ബാധ്യസ്ഥനാണ്; ഉത്തരവുമായി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രായപൂർത്തിയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛനോട് ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി. മകൾക്ക് 18 വയസ്സ് പൂർത്തിയായി എന്നതുകൊണ്ട് മാത്രം വിദ്യാഭ്യാസത്തിനുള്ള പണം നൽകാനുള്ള ബാധ്യതയിൽ നിന്ന് അച്ഛന് ഒഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി. പി.ജി പഠനത്തിന് ഫീസ് നൽകാൻ പിതാവിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എച്ച്.പി സന്ദേശിന്റെ സുപ്രധാന ഉത്തരവ്. പിതാവിന് മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രായപൂർത്തിയായതിനാൽ പണം നൽകാനാവില്ലെന്ന പിതാവിന്റെ വാദം തള്ളി.
മാംഗ്ലൂർ ഫാദർ മുള്ളർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ എം.ഡി ഡെർമറ്റോളജി ആദ്യ വർഷ ഫീസായി 16 ലക്ഷം രൂപ നൽകാൻ പിതാവിനോട് നിർദേശിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. മികച്ച നീറ്റ് റാങ്കോടെയാണ് പെൺകുട്ടി കർണാടക എക്സാമിനേഷൻ അതോറിറ്റി വഴി പ്രവേശനം നേടിയത്. മെറിറ്റ് സീറ്റിൽ 13.87 ലക്ഷം രൂപയായിരുന്നു ഫീസ്. മാനേജ്‌മെന്റ് ക്വാട്ടയിലായിരുന്നു പ്രവേശനമെങ്കിൽ പ്രതിവർഷം 75 ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. അഡ്മിഷൻ സമയത്തെ അടിയന്തര സാഹചര്യം കാരണം മുത്തശ്ശനിൽ നിന്നാണ് പെൺകുട്ടി 13.87 ലക്ഷം രൂപ കടം വാങ്ങിയത്. ബാക്കി ചെലവുകൾക്കും മുത്തശ്ശന്റെ പണം തിരികെ നൽകാനുമായാണ് കോടതിയെ സമീപിച്ചത്.
കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യവും വിദ്യാഭ്യാസവും നൽകുക എന്നത് ലോകമെമ്പാടുമുള്ള മാതാപിതാക്കളുടെ ധാർമ്മിക കടമയാണെന്നും, കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ അത് അവസാനിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമപ്രകാരം അർഹതപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ നിഷേധിക്കുന്നത് ഗാർഹിക പീഡന നിയമത്തിൽ സാമ്പത്തിക ചൂഷണത്തിന്റെ പരിധിയിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമത്തിലെ സെക്ഷൻ 20(d) പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം നൽകാൻ കോടതിക്ക് ഉത്തരവിടാനാകും.
മകൾക്ക് പ്രതിമാസം 60,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുമെന്നും, പ്രായപൂർത്തിയായതിനാൽ ബാങ്ക് വായ്പ എടുക്കാൻ സാധിക്കുമെന്നുമായിരുന്നു പിതാവിന്റെ പ്രധാന വാദം. പണം തട്ടിയെടുക്കാനും തന്നെ മാനസികമായി ബുദ്ധിമുട്ടിക്കാനുമാണ് കേസ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ഫീസടയ്ക്കാൻ മുത്തശ്ശന് സാമ്പത്തിക ശേഷിയില്ലെന്നും പിതാവ് വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി.
തുടർന്ന്, പെൺകുട്ടിയുടെ വിദ്യാഭ്യാസച്ചെലവിലേക്കായി 16 ലക്ഷം രൂപ നൽകാൻ വിചാരണക്കോടതിയും അപ്പീൽ കോടതിയും നൽകിയ ഉത്തരവുകൾ ഹൈക്കോടതി ശരിവെച്ചു. ഒരു ഡോക്ടറുടെ കരിയറിൽ ബിരുദാനന്തര ബിരുദം വളരെ പ്രധാനപ്പെട്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

