ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡൽഹി ചെങ്കോട്ടയിൽ ആക്രമണം നടത്തിയ കേസിലെ പ്രതിയും പഞ്ചാബി ചലച്ചിത്ര താരവുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 26ലെ ട്രാക്ടർ റാലിയിൽ അക്രമ സംഭവങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നാണ് ദീപ് സിദ്ദുവിനെതിരായ കുറ്റം. ദീപ് സിദ്ദുവും ഇഖ്ബാൽ സിങ്ങും ചേർന്നാണ് കർഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്നാണ് ഡൽഹി െപാലീസ് ൈക്രംബ്രാഞ്ച് കണ്ടെത്തിയത്.
റിപബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിലെത്തി പതാക ഉയർത്തുകയായിരുന്നു. ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തിൽ കർഷക സമരം അട്ടിമറിക്കാൻ നടന്ന നീക്കത്തിന്‍റെ ഭാഗമാണെന്ന് ആരോപിച്ച് കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിനാണ് രാജസ്ഥാനിലെ കർണാലിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് വ്യക്തമാക്കി 36കാരനായ ദീപ് സിദ്ദു ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തുവിട്ടിരുന്നു. ബി.ജെ.പി നേതാക്കളുമായി ദീപ് സിദ്ദു അടുത്ത ബന്ധം പുലർത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

