ആത്മഹത്യ ചെയ്ത മകനും പ്രണയിനിക്കും വിവാഹം; 23 വർഷമായി തുടരുന്ന ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ബന്ധുക്കളും
text_fieldsഹൈദരാബാദ്: 23 വർഷമായി മരിച്ചുപോയ മകന്റെ വിവാഹചടങ്ങുകൾ നടത്തി മാതാപിതാക്കൾ. തെലങ്കാന മഹാബൂബാബാദ് ജില്ലയിലെ ലാലുവും സുക്കമ്മയുമാണ് മകന്റെ ഓർമകളുമായി കഴിയുന്നത്. ദമ്പതികളുടെ മകനായ രാം കോട്ടി 2003ലാണ് ആത്മഹത്യ ചെയ്യുന്നത്.
പ്രണയിനിയുടെ വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ. രാം കോട്ടി ആത്മഹത്യചെയ്ത് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയും ആത്മഹത്യ ചെയ്തു. ദുരന്തം രാം കോട്ടിയുടെ കുടുംബത്തെ മാനസികമായി തളർത്തി. എന്നാൽ, മകന്റെ മരണത്തിന് പിന്നാലെ വീട്ടിൽതന്നെ ഒരു ക്ഷേത്രം ഒരുക്കി മകന്റെയും പെൺകുട്ടിയുടെയും പ്രതിമകൾ സ്ഥാപിക്കുകയായിരുന്നു ദമ്പതികൾ. രാമനവമിക്ക് ഇരുവരുടെയും വിവാഹചടങ്ങുകളും നടത്തും.
‘മകന്റെ മരണശേഷം ഒരിക്കൽ അവൻ സ്വപ്നത്തിൽ വന്നു. ഒരു ക്ഷേത്രം പണിയാനും പ്രണയിക്കുന്ന പെൺകുട്ടിയുമായി വിവാഹം നടത്താനും ആവശ്യപ്പെട്ടു. അതുകൊണ്ടാണ് വീട്ടിൽതന്നെ ഒരു ക്ഷേത്രം പണിത് മകന്റെയും പെൺകുട്ടിയും പ്രതിമകൾ സ്ഥാപിച്ചതെന്നും വർഷംതോറും രാമനവമിക്ക് വിവാഹ ആഘോഷങ്ങൾ നടത്തുന്ന’തെന്നും സുക്കമ്മ പറഞ്ഞു.
യഥാർഥ വിവാഹം പോലെ തന്നെ പ്രാർഥനകളോടെയും വഴിപാടുകളോടെയും ആചാരങ്ങളോടെയുമാണ് എല്ലാവർഷവും ഇവിടെ വിവാഹം നടത്തുക. പ്രദേശവാസികളും ബന്ധുക്കളും സമീപപ്രദേശങ്ങളിൽനിന്നുള്ള ആളുകളും വർഷംതോറും ചടങ്ങിന് സാക്ഷ്യം വഹിക്കാനും പ്രാർഥനകളിൽ പങ്കെടുക്കാനും ഇവിടെ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

