കർണാടക നിയമസഭ ഇത്തവണ ‘കോടീശ്വരസഭ’
text_fieldsന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 221 നിയമസഭാംഗങ്ങളിൽ 215 പേരും കോടിപതികളെന്ന് റിപ്പോർട്ട്. ആകെ വിജയിച്ചവരുടെ 97 ശതമാനം വരുമിത്. ‘കർണാടക ഇലക്ഷൻ വാച്ച് ആൻറ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’(എ.ഡി.ആർ) എന്ന സംഘത്തിെൻറ റിപ്പോർട്ടിലാണ് ഇൗ വിവരമുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
തെരഞ്ഞെടുക്കപ്പെട്ട മൊത്തം സ്ഥാനാർഥികളുടെ ശരാശരി സ്വത്ത് 35 കോടിയോളം വരും. 2013ലെ എം.എൽ.എമാരുടെ ശരാശരി സ്വത്തിനെ അപേക്ഷിച്ച് 11 കോടി രൂപയോളം കൂടുതലാണിത്. ഇൗ വർഷം വിജയിച്ച സ്ഥാനാർഥികളിൽ പകുതി പേർക്കും 10 കോടിയിലധികം രൂപയുടെ സ്വത്തുക്കളുണ്ട്.
സമ്പന്നരുടെ പട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥികളാണ് മുൻപന്തിയിൽ. അതിസമ്പന്നരായ 10 നിയമസഭാ സാമാജികരിൽ ഏഴു പേരും കോൺഗ്രസുകാരാണ്. തെരഞ്ഞെടുക്കപ്പെട്ട 99 ശതമാനം കോൺഗ്രസ് സ്ഥാനാർഥികളും കോടീശ്വരൻമാരാണ്. ഇവരുടെ ശരാശരി സ്വത്തിെൻറ മൂല്യം 60 കോടി രൂപയോളം വരും. സമ്പന്നരിൽ രണ്ടാം സ്ഥാനം ബി.ജെ.പിക്കാണ്. വിജയിച്ച 98 ശതമാനം ബി.ജെ.പി സ്ഥാനാർഥികളും കോടീശ്വരൻമാരാണ്. ഇവരുടെ ശരാശരി സ്വത്ത് 17 കോടി രൂപയിലേറെയാണ്.
95 ശതമാനം കോടീശ്വരൻമാരെ വിജയിപ്പിച്ച ജെ.ഡി.എസുകാരാണ് സമ്പന്നരിൽ മൂന്നാം സ്ഥാനത്ത്. ഇവരുടെ സ്വത്തിെൻറ ശരാശരി മൂല്യം 24 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൊസക്കോട്ട് മണ്ഡലത്തിൽ നിന്നു വിജയിച്ച 1,015 കോടി രൂപയുടെ സ്വത്തുള്ള എൻ. നാഗരാജുവാണ്(കോൺഗ്രസ്) 2018 കർണാടക നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗം.
കോൺഗ്രസിലെ തന്നെ ഡി.കെ. ശിവകുമാർ (840കോടി), സുരേഷ്.ബി.എസ് (416 കോടി) എന്നിവരും തൊട്ടു പുറകിലുണ്ട്. 221 നിയമസഭാംഗങ്ങളിൽ 35ശതമാനം പേരും ക്രിമിനൽ കേസുകൾ അഭിമുഖീകരിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി അംഗങ്ങളിൽ 41 ശതമാനം പേരും കോൺഗ്രസ്-ജെ.ഡി.എസ് അംഗങ്ങളിൽ 30 ശതമാനം പേരും ക്രിമിനൽ കേസുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.