ബംഗളൂരു: പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ദാസറഹള്ളി മേഖലയിൽ തൊള്ളായിരത്തോളം കോഴികളെ കൊന്നൊടുക്കി. ദാസറഹള്ളിയിലെ കടയിൽ കഴിഞ്ഞദിവസം ചത്ത കോഴിയുടെ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന കോഴിയാണ് ചത്തത്. ഭോപാലിലെ ലാബിൽ നടത്തിയ പരിശോധന പോസിറ്റിവായിരുന്നുവെന്ന് ബി.ബി.എം.പി ജോയൻറ് കമീഷണർ എസ്. നാഗരാജു പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിെൻറ ഉത്തരവിനെ തുടർന്നാണ് പ്രദേശത്തെ തൊള്ളായിരത്തോളം കോഴികളെ കൊന്നൊടുക്കിയത്. പക്ഷിപ്പനി കണ്ടെത്തിയ കടയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷിപ്പനി ബാധിത പ്രദേശങ്ങളായി വകുപ്പ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോഴിക്കടകൾ അടച്ചുപൂട്ടാനും നിർദേശം നൽകി.
10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ദാസറഹള്ളിയിൽ കോഴിമുട്ട വിൽപനക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജ്കുമാർ ഖാത്രി വ്യക്തമാക്കി. വൈറസ് വ്യാപിക്കാത്ത തരത്തിലാണ് കോഴികളെ കൊന്നൊടുക്കുന്നത്.