എട്ട് വർഷം മുമ്പ് പങ്കാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയയാൾ മരിച്ചനിലയിൽ
text_fieldsന്യൂഡൽഹി: എട്ടു വർഷം മുമ്പ് പങ്കാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ആശുപത്രിയില്‍ മരിച്ചു. ഡല്‍ഹി സ്വദേശി രാജു ഗെഹ്ലോട്ടാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2011ൽ കോൾ സെൻറർ ജീവനക്കാരിയായ പങ്കാളി നീതു സോള ങ്കിയെ(29) കൊലപ്പെടുത്തി ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. കൃത്യം നടത്തുന്ന കാലയളവിൽ എയർ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു ഇയാൾ.
2011 ഫെബ്രുവരി 11 നാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിച്ച ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ‘പീകോക്ക് ടാറ്റു പതിച്ച പെൺകുട്ടി’ എന്ന പേരിലാണ് പൊലീസ് പിന്നീട് കേസന്വേഷിച്ചത്. ഫെബ്രുവരി 23നാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ഇതോടെ കൊല നടത്തിയത് സൗത്ത് ഡൽഹിയിലെ വാടകവീട്ടിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഗെഹ്ലോട്ടാണെന്ന് തെളിഞ്ഞു. ഇയാൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പൊലീസ് പ്രതിയെ കണ്ടെത്താൻ 10,000 പോസ്റ്ററുകളാണ് നഗരത്തിൽ പതിച്ചത്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇയാൾ ബാങ്കോക്കിലേക്ക് കടന്നുവെന്നും പൊലീസ് സംശയിച്ചിരുന്നു. പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് റോഹൻ ദാനിയ എന്നപേരിൽ ഗെഹലോട്ട് ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ഇയാൾ മരണപ്പെട്ടു. മരണശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളപേരിൽ ഗെഹ്ലോട്ട് ഗുരുഗ്രാമിലെ ഒട്ടോമൊബൈൽ സ്ഥാപനത്തിൽ ജീവനക്കാരനായി കഴിയുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
ഒളവിലായിരുന്ന ഗെഹ്ലോട്ട് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല. ഇയാളുടെ മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.