പുതിയ സാമ്പത്തിക വർഷത്തിൽ 62 കപ്പലുകൾ: 51,383 കോടിയുടെ നിക്ഷേപവുമായി ഇന്ത‍്യ
text_fieldsസർബാനന്ദ സോനോവാൾ
ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിൽ 51,383 കോടി രൂപയുടെ നിക്ഷേപത്തോടെ 62 കപ്പലുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതിക്ക് ഇന്ത്യ രൂപം നൽകുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ. സമുദ്ര വ്യാപാര പാതകളിലെ ആഗോള സാഹചര്യം അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തുറമുഖ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്‍റെ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ കപ്പലുകളുടെ ശേഷി 2.85 ദശലക്ഷമായി വർധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അമോണിയ വഹിക്കുന്നതിനായുള്ള പ്രത്യേക കപ്പലുകൾ നിർമിക്കാൻ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ) സജ്ജമാണെന്നും മന്ത്രി കൂട്ടി ചേർത്തു. മേഖലയിലെ വിടവുകൾ, ലക്ഷ്യങ്ങൾ, റോഡ്മാപ്പ് എന്നിവ വ്യക്തമാക്കുന്ന ഒരു ധവളപത്രം തയ്യാറാക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാകും ഇത് നടപ്പിലാക്കുക.
അതേ സമയം കണ്ടെയ്നർ കപ്പലുകൾ, എൽ.പി.ജി, ക്രൂഡ് ഓയിൽ കപ്പലുകൾ, ഗ്രീൻ ടഗ്ഗുകൾ എന്നിവയുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഭാവിയിൽ ആഗോള വെല്ലുവിളികളെ നേരിടുന്നതിനും വിതരണ ശൃംഖല തടസ്സമില്ലാതെ നിലനിർത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും പൊതുമേഖലാ എണ്ണക്കമ്പനികളും സംയുക്തമായി 59 കപ്പലുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളും യോഗത്തിൽ അവലോകനം ചെയ്തു. ഇതോടൊപ്പം ഇന്ത്യൻ നാവികരുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും സെൻസിറ്റീവ് മേഖലകളിൽ ജാഗ്രത പാലിക്കാൻ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സോനോവാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

