ഭക്ഷണം കഴിച്ചിട്ട് മൂന്നുദിവസത്തിലധികം; അന്തർ സംസ്ഥാന തൊഴിലാളി പലായനത്തിനിടെ മരിച്ചു
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഗ്രാമത്തിലേക്കുള്ള പലായനത്തിനിടെ അന്തർ സംസ്ഥാനതൊഴിലാളി പട്ടിണിമൂലം മരിച്ചു. 60 കാരനായ വിക്രം ആണ് പാതിവഴിയിൽ മരിച്ചുവീണത്.
മഹാരാഷ്ട്രയിൽനിന്നും മൂന്നുദിവസം മുമ്പാണ് ബന്ധുക്കളോടൊപ്പം വിക്രം യു.പിയിലെ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് അദ്ദേഹം അവസാനമായി ഭക്ഷണം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
വിശന്ന വയറുമായി മൂന്നുദിവസം വിക്രമും സംഘവും യാത്ര തുടർന്നു. ട്രക്കിലാണ് സംഘം യാത്ര തുടങ്ങിയത്. ഞായറാഴ്ച വെളുപ്പിന് മൂന്നുമണിയോടെ ലഖ്നോവിൽനിന്നും 120 കിലോമീറ്റർ അകലെയുള്ള കന്നൗജ് ജില്ലയിലെത്തി. അവിടെനിന്നും സ്വന്തം ജില്ലയായ ഹർദോയിലേക്ക് കാൽനടയായാണ് യാത്ര തിരിച്ചത്. ഒരു കിലോമീറ്ററിൽ താഴെ ദൂരം നടന്നപ്പോഴേക്കും വിക്രം തളർന്നുവീഴുകയായിരുന്നു. പിന്നീട് മരിക്കുകയും ചെയ്തു.
ലോക്ഡൗണിനെ തുടർന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാൽനടയായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് മടങ്ങുന്നത്. കുട്ടികളെയും കൈയിലെടുക്കാവുന്ന സാധനങ്ങളും ശേഖരിച്ചാണ് ഇവരുടെ പലായനം. നൂറിലധികം പേർ ഇത്തരത്തിൽ പലായനത്തിനിടെ മരിച്ചുവീണു.
വെള്ളിയാഴ്ച മാത്രം പലായനത്തിനിടെ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 31 ആണ്. ഇത്തരത്തിൽ സകല പ്രതിസന്ധികളെയും തരണം ചെയ്ത് യു.പി അതിർത്തിയിൽ എത്തിയ തൊഴിലാളികളെ അതിർത്തിയിൽ തടഞ്ഞതിനെ തുടർന്ന് സംഘർവും അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.