സ്വത്ത് തർക്കം: കർണാടകയിൽ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു
text_fieldsബെംഗളൂരു: കർണാടകയിൽ സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. വിജയപുര ജില്ലയിൽ ചഡച്ചൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗോവിന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. ആറു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം പ്രദേശവാസികളിൽ ഞെട്ടൽ സൃഷ്ടിച്ചു.
രണ്ട് കുടുംബങ്ങൾ ഉൾപ്പെട്ട ദീർഘകാലമായുള്ള ഭൂമി സംബന്ധമായ തർക്കവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ. തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും സാക്ഷി മൊഴികൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഗോവിന്ദപൂർ ഗ്രാമത്തിലെ താമസക്കാരായ ചന്ദു നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ത് നിരാലെ, ഷബ്ബീർ നദാഫ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.
എതിരാളികളായ ഗോളാഗി കുടുംബവുമായി ബന്ധമുള്ള വ്യക്തികൾക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും അന്വേഷണം ഇപ്പോഴും നിർണായക ഘട്ടത്തിലാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാമത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

