യമുനയിൽ ബോട്ട് മുങ്ങി ആറുപേരെ കാണാതായി; രക്ഷപ്പെട്ടത് മൂന്നുപേർ
text_fieldsഹാമിർപൂർ (യു.പി): ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാനദിയിൽ ബോട്ട് മുങ്ങി ആറുപേരെ കാണാതായി. ഘടംപൂരിൽനിന്ന് ഒമ്പത് യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായവരിൽ ഒരു സ്ത്രീയും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.
സ്ഥലത്തെത്തിയ എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, ഫ്ലഡ് റിലീഫ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. പതിവ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു യാത്രക്കാരെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ഗോയൽ പറഞ്ഞു. ബോട്ട് മറിഞ്ഞതല്ലെന്നും വെള്ളം കയറി തനിയെ മുങ്ങിപ്പോകുകയായിരുന്നുവെന്നും രക്ഷപ്പെട്ട ബോട്ട്മാൻ മൊഴി നൽകി.
നീന്തൽ അറിയാമായിരുന്ന മൂന്നുപേരാണ് രക്ഷപ്പെട്ടത്. അഞ്ചു മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കാണാതായവരിലധികവും. രതിരച്ചിൽ തുടരുകയാണ്.
ബി.ജെ.പി എം.എൽ.എ മനോജ് പ്രജാപതി, ബന്ദ ഡിവിഷൻ ഡി.ഐ.ജി രാജേഷ് യാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പൂർണ്ണമായ റിപ്പോർട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 30ന് മധ്യപ്രദേശിലെ ജബൽപൂരിലും സമാനമായ ബോട്ട് അപകടം നടന്നിരുന്നു. ബാർഗി അണക്കെട്ടിൽ ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

