ലോക്ഡൗൺ പട്ടിണിയിലാക്കി; യു.പിയിൽ 50കാരൻ ജീവനൊടുക്കി
text_fieldsലഖ്നോ: ലോക്ഡൗണിനിടെ തൊഴിൽ നഷ്ടപ്പെട്ട 50കാരൻ ജീവനൊടുക്കി. കിഴക്കൻ ഉത്തർപ്രദേശിൽ ഭാനു പ്രകാശ് ഗുപ്തയാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. കോവിഡ് വ്യാപനം തടയാനായി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കുടുംബം പോറ്റാൻ കഴിയുന്നില്ലെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ലഖിംപുർ ഖേരി ജില്ലയിലെ റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം. ഷാജഹാൻപുർ ജില്ലയിലെ ഹോട്ടലിലായിരുന്നു ഗുപ്തക്ക് ജോലി. രോഗിയായ അമ്മയും ഭാര്യയും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ തൊഴിൽരഹിതനായിരുന്നു.
റേഷൻ അരിയും ഗോതമ്പുമുണ്ടെങ്കിലും പഞ്ചസാര, ഉപ്പ്, പാൽ തുടങ്ങിയ അവശ്യവസ്തുക്കൾ വാങ്ങാൻ പണമില്ലെന്ന് കുറിപ്പിലുണ്ട്. അസുഖബാധിതയായ അമ്മയെ ചികിത്സിക്കാൻ കഴിയാത്തത് വേദനിപ്പിച്ചു. ജില്ല ഭരണകൂടം സഹായിച്ചില്ല -ഗുപ്ത ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു.
യു.പി സർക്കാർ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തതായി ലഖിംപുർ ഖേരി ജില്ല മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ സിങ് പറഞ്ഞു. പ്രാഥമികാന്വേഷണം നടത്തിയതായും ആത്മഹത്യയുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ കാരണം കുടുംബം പോറ്റാൻ കഴിയാതെ രാജ്യത്തൊരു പൗരന് ജീവനൊടുക്കേണ്ടിവന്നതിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ‘‘ഭരണത്തിലേറിയതിെൻറ ഒന്നാം വാർഷികം ആഘോഷിക്കുന്ന കത്തു പോലെ ഈ കത്ത് നിങ്ങളിലേക്ക് എത്തിച്ചേരില്ല. പക്ഷേ, ഇത് വായിക്കുക’’ എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ആത്മഹത്യ കുറിപ്പിലെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.