ഈ അഞ്ചുവയസ്സുകാരി മരിച്ചത് ഒരിറ്റു ദാഹജലം കിട്ടാതെ; രാജസ്ഥാൻ മരുഭൂമിയിൽ നിന്നൊരു കണ്ണീർ ചിത്രം
text_fieldsജലോർ (രാജസ്ഥാൻ): ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മരിച്ചുകിടക്കുന്നൊരു ബാലിക. അരികിൽ കരഞ്ഞു കണ്ണീർ വറ്റിയൊരു മുത്തശ്ശിയും. രാജസ്ഥാനിലെ ജലോർ ജില്ലയിലെ റാണിവാഡ മരുഭൂമിയിൽ നിന്നുള്ള കണ്ണീർ ചിത്രമാണിത്. കടുത്ത ചൂടിൽ ദാഹജലം കിട്ടാതെ വലഞ്ഞ്, നിർജലീകരണം സംഭവിച്ചാണ് ആ അഞ്ച് വയസ്സുകാരി മരിച്ചത്. സ്വന്തം ഗ്രാമത്തിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയുള്ള മുത്തശ്ശിയുടെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയതാണ് ഇരുവരും. കൊടുംചൂടിൽ ദാഹമകറ്റാൻ വെള്ളം കിട്ടാതെ തളർന്ന് ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
ആ വീഴ്ചയിൽ നിന്ന് അവൾ ജീവിതത്തിലേക്ക് തിരികെ വന്നതേയില്ല. മരിച്ചുകിടക്കുന്ന ബാലികയേയും അരികിൽ ബോധരഹിതയായി കിടക്കുന്ന മുത്തശ്ശിയെയും അതുവഴി പോയ ആട്ടിടയർ ആണ് കണ്ടത്. ഇരുവരും ബോധം കെട്ട് കിടക്കുകയാണെന്ന് കരുതി മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചപ്പോളാണ് ബാലിക മരിച്ച വിവരം അവർ അറിയുന്നത്. ബോധം തിരികെ കിട്ടിയ മുത്തശ്ശി കൊച്ചുമകളുടെ മൃതദേഹത്തിനരികിൽ ഇരുന്ന് എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതളരുകയും ചെയ്തു.
ആട്ടിടയർ സംഭവം ഗ്രാമമുഖ്യനെ അറിയിക്കുകയും അദ്ദേഹം വിവരം നൽകിയനുസരിച്ച് ജില്ലാ അധികൃതർ എത്തുകയും ചെയ്തു. മുത്തശ്ശിക്ക് നിർജലീകരണം സംഭവിച്ചിരുന്നെന്നും അതുതന്നെയാണ് ബാലികയുടെ മരണകാരണമെന്നും പൊലീസ് പറഞ്ഞു. 'ഇരുവരും വെള്ളം കരുതിയിരുന്നില്ല. കനത്ത ചൂട് താങ്ങാനാകാതെ ശരീരത്തിലെ ജലാംശം വറ്റിയാണ് ബാലിക മരിച്ചത്' - പ്രദേശത്തെ പൊലീസ് ഇൻസ്പെക്ടർ പദ്മറാം റാണ പറഞ്ഞു.
സുഖി എന്ന് പേരുള്ള മുത്തശ്ശി ഇപ്പോൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ മാനസികാരോഗ്യം തകരാറിലാണെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാം വിവാഹം കഴിച്ച് അമ്മ ഉപേക്ഷിച്ചുപോയ ശേഷം ബാലിക മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞുവന്നിരുന്നതെന്ന് ജില്ല കലക്ടർ നമ്രത വർഷിണി പറഞ്ഞു.
'കുട്ടിയുടെ അമ്മ ഏതാനും വർഷം മുമ്പ് രണ്ടാമത് വിവാഹം കഴിച്ച് കുടുംബം ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് മുത്തശ്ശിയായ സുഖിക്കൊപ്പമായിരുന്നു ബാലികയുടെ താമസം. കുറച്ചുനാളായി സുഖി തനിക്ക് അവകാശപ്പെട്ട സൗജന്യ റേഷൻ വാങ്ങിയിരുന്നില്ല. മറ്റുള്ളവരിൽ നിന്ന്യാചിച്ചാണ് ഇരുവരും ഭക്ഷണം കഴിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അയൽവാസികൾ അവർക്ക് ഭക്ഷണം നൽകി സഹായിച്ചിരുന്നു'- കലക്ടർ പറഞ്ഞു. സുഖിയുടെ പുനരധിവാസത്തിനുള്ള നടപടികൾ തുടങ്ങിയതായും കലക്ടർ വ്യക്തമാക്കി.
അതേസമയം, കേന്ദ്രം നടപ്പാക്കുന്ന ജൽ ജീവൻ മിഷനോട് അശോക് ഗെഹ്ലോട്ട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നതാണ് അഞ്ചുവയസ്സുകരിയുടെ മരണത്തിന്ഇടയാക്കിയതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്ത് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.