വോട്ടർ പട്ടിക പുതുക്കൽ; മിസോറാമിൽ 46,191 വോട്ടർമാരെ ഒഴിവാക്കി
text_fieldsഐസ്വാൾ: മിസോറാമിൽ നടന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കലിന് ശേഷം 46,191 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. മെയ് 20-ന് ആരംഭിച്ച ഈ നടപടിക്രമങ്ങൾ ഞായറാഴ്ചയോടെയാണ് പൂർത്തിയായത്. എല്ലാ വിവരങ്ങളും പൂർണമായും ഡിജിറ്റലൈസ് ചെയ്തു.
മരണം, വിലാസം കണ്ടെത്താനാകാത്തത്, സ്ഥിരതാമസം മാറിയവർ, ഇരട്ട വോട്ടുകൾ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും പേരെ ഒഴിവാക്കിയതെന്ന് മിസോറാം ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ എഥേൽ റോത്താംപുയി വ്യക്തമാക്കി. പുതുക്കലിന് ശേഷം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 8,28,877 ആയി. 2025-ലെ വോട്ടർ പട്ടികയിൽ 8.75 ലക്ഷത്തിലധികം വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
ഒഴിവാക്കപ്പെട്ടവരുടെ വിഭാഗം: മരണം: 21,290 പേർ, വിലാസം കണ്ടെത്താനാകാത്തവർ: 8,352 പേർ, മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ മാറിയവർ: 13,992 പേർ, ഇരട്ട വോട്ടുകൾ: 2,245 പേർ ഇതുകൂടാതെ, മതപരമായ കാരണങ്ങളാൽ 312 പേർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ വീണ്ടും ചേർക്കുന്നതിനോ വിസമ്മതിച്ചതായും അവർ വ്യക്തമാക്കി. ജൂലൈ 4-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ജൂലൈ 5 മുതൽ ഓഗസ്റ്റ് 4 വരെ വോട്ടർമാർക്ക് പട്ടികയിൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാവുന്നതാണ്.
തെക്കൻ മിസോറാമിലെ ചക്മ വംശജർ കൂടുതലുള്ള പ്രദേശങ്ങളിലെ വോട്ടർ പട്ടികയിൽ സമഗ്രമായ പരിശോധന വേണമെന്ന 'മിസോ സിർലൈ പോൾ' വിദ്യാർഥി സംഘടനയുടെ ആവശ്യത്തിനിടയിലാണ് പട്ടിക പുതുക്കിയത്. ഈ മേഖലയിൽ വോട്ടർമാരുടെ എണ്ണത്തിൽ അസ്വാഭാവികമായി 121 ശതമാനം വർധനവുണ്ടായെന്നും 97 പുതിയ ഗ്രാമങ്ങൾ വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ടെന്നും കഴിഞ്ഞ ആഴ്ച വിദ്യാർഥി സംഘടന ആരോപിച്ചിരുന്നു. സംഘടന ഉന്നയിച്ച ആശങ്കകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചുവരികയാണെന്ന് റോത്താംപുയി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

