സികാർ (രാജസ്ഥാൻ): വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ ഇനിയും തയാറായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷകർ. പാർലമെന്‍റ് വളയൽ സമരത്തിലേക്ക് കടക്കുമെന്ന് കർഷക നേതാവ് രാകേഷ് തികായത് പറഞ്ഞു.
പാർലമെന്‍റ് ഞങ്ങൾ ഘെരാവോ ചെയ്യും. ഡൽഹി ലക്ഷ്യമിട്ടുള്ള മാർച്ച് എപ്പോഴാണെന്ന് ഉടൻ പ്രഖ്യാപിക്കും. നാല് ലക്ഷത്തിന് പകരം 40 ലക്ഷം ട്രാക്ടറുകൾ ഇത്തവണ അണിനിരക്കും -രാജസ്ഥാനിലെ സികാറിൽ കിസാൻ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് തികായത് പറഞ്ഞു.
ഇന്ത്യാ ഗേറ്റിനരികിലെ പാർക്ക് ഉഴുതുമറിച്ച് കൃഷിയിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കൾ ചർച്ച ചെയ്ത് പ്രതിഷേധ ദിവസം തീരുമാനിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൻകിട കുത്തകകളുടെ ഗോഡൗണുകൾ കർഷകർ തകർക്കും.
രാജ്യത്തെ കർഷകരെ താറടിച്ച് കാണിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26ന് നടന്നത് അതാണ്. ത്രിവർണ പതാകയെ രാജ്യത്തെ കർഷകർ ഇഷ്ടപ്പെടുന്നു. പക്ഷേ, രാജ്യത്തെ നയിക്കുന്നവർ ഇഷ്ടപ്പെടുന്നില്ല -അദ്ദേഹം ആരോപിച്ചു.