40 ശതമാനം ശ്രമിക് ട്രെയിനുകളും വൈകിയോടുന്നു
text_fieldsന്യൂഡൽഹി: ലോക്ഡൗണിെനത്തുടർന്ന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഏർപെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളിൽ 40 ശതമാനവും വൈകിയോടുന്നതായി റിപോർട്ട്. മേയ് ഒന്ന് മുതൽ 20 ലക്ഷം യാത്രക്കാരുമായി സർവിസ് നടത്തിയ 3740 ശ്രമിക് ട്രെയിനുകളിൽ 40 ശതമാനവും വൈകിയോടുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു. ശരാശരി സമയം എട്ടുമണിക്കൂറാണ് ട്രെയിനുകൾ വൈകുന്നത്.
വൈകുന്ന ട്രെയിനുകളിൽ അധികവും ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും സർവിസ് നടത്തുന്നവയാണ്. മഹാരാഷ്ട്രയിൽ നിന്നും 36ഉം ഗുജറാത്തിൽ നിന്ന് 17ഉം ട്രെയിനുകൾ ഒരുദിവസമോ അധിലധികമോ സമയം വൈകി. 421 ട്രെയിനുകൾ 10 മണിക്കൂറിലധികം താമസിച്ചു. 10 ശതമാനം അല്ലെങ്കിൽ 373 ട്രെയിനുകൾ 10 മുതൽ 24 മണിക്കൂർ വരെ വൈകുന്നു. 78 ട്രെയിനുകൾ ഒരുദിവസം താമസിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. 43 ട്രെയിനുകൾ 30 മണിക്കൂറിലധികവും ചില ട്രെയിനുകൾ നിശ്ചയിച്ച യാത്രസമയത്തിൽ നിന്നും രണ്ട് ദിവസത്തിലധികമെടുത്തും യാത്ര അവസാനിപ്പിച്ചു.
സൂപ്പർ ചുഴലിക്കാറ്റായ അംപൻ നാശം വിതച്ചത് കാരണം പല ട്രെയിനുകളും തിരിച്ചുവിടുന്നതും ഒരേ റൂട്ടിൽ പെട്ടെന്നുണ്ടാകുന്ന തിരക്കിനെത്തുടർന്നുമാണ് ട്രെയിനുകൾ വൈകാൻ കാരണമാകുന്നത്. ‘പ്രത്യേക ട്രെയിനുകളായതിനാൽ തന്നെ ഇത്തരം സർവിസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കും ഓഫിസർമാർക്കും അധികാരം നൽകിയിട്ടുണ്ട്. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് ഇവ സർവിസ് നടത്തുന്ന ദൂരം ദീർഘിപ്പിക്കാനും ചുരുക്കാനും സാധിക്കും. അതെല്ലാം യാത്രക്കാരുടെ ആവശ്യാനുസരണമായിരിക്കും’ -റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു.
വേനൽ കടുത്തതിനാൽ ട്രെയിനുകളുടെ വൈകിയോട്ടം യാത്രക്കാർക്ക് അസഹ്യമായി മാറി. ലോക്ഡൗൺ ആയതിനാൽ ഭക്ഷണത്തിൻെറയും വെള്ളത്തിൻെറയും ലഭ്യത ഉറപ്പിക്കാൻ സാധിക്കില്ല. യാത്ര വൈകുന്നതോടെ കൈയ്യിൽ കരുതുന്ന ഭക്ഷണം കേടായി പോകുന്നുവെന്ന പരാതിയുമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.