മോദിനയം 'നാം രണ്ട്, നമുക്ക് രണ്ട്' –രാഹുൽ
text_fieldsന്യൂഡൽഹി: രണ്ടു പ്രമുഖ ഭരണാധികാരികളുടെയും രണ്ടു വ്യവസായികളുടെയും താൽപര്യങ്ങളാണ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന നയം മുന്നിൽവെച്ചുള്ള ഭരണം കർഷകർ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഈ നാലുപേർ എന്ന് എല്ലാവർക്കും അറിയാം. കാർഷിക നിയമം നടപ്പാക്കുന്നതിൽ മാത്രമല്ല ഹം ദോ, ഹമാരേ ദോ (നാം രണ്ട്, നമുക്ക് രണ്ട്) എന്ന നയം. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, ലോക്ഡൗൺ എന്നിവയെല്ലാം ഈ നയത്തിെൻറ അടിസ്ഥാനത്തിലായിരുന്നു. സമരം ചെയ്യുന്ന കർഷകരെ അവിടെ നിന്ന് നീക്കാൻ സർക്കാറിന് കഴിയില്ല. സർക്കാറിനെ അവർ നീക്കും- രാഹുൽ പറഞ്ഞു.
ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ പങ്കെടുത്താണ് മോദിസർക്കാറിനെതിരെ സമീപകാലത്തെ ഏറ്റവും വലിയ കടന്നാക്രമണം രാഹുൽ നടത്തിയത്. പഴയ കുടുംബാസൂത്രണ മുദ്രാവാക്യത്തിന് സമാനമായി മോദി, അമിത് ഷാമാരുടെ ഭരണവും അദാനി, അംബാനിമാരുടെ താൽപര്യങ്ങളുമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്നാണ് രാഹുൽ പറഞ്ഞുവെച്ചത്.
രാഹുൽ ആരുടെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും മർമത്തിൽ അടിയേറ്റപോലെ ഭരണപക്ഷ ബെഞ്ചുകൾ ഇളകിമറിഞ്ഞു. അദാനി, അംബാനിമാരെയാണ് രാഹുൽ ഉദ്ദേശിച്ചതെന്ന് രാഹുലിനെ എതിർത്തു സംസാരിക്കുേമ്പാൾ പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എടുത്തുകാട്ടി.
ബജറ്റ് ചർച്ചയിൽ മറ്റു കാര്യങ്ങൾ കൊണ്ടുവരരുതെന്ന വാദവുമായി ഭരണപക്ഷത്തുള്ളവർ നിരന്തരം രാഹുലിെൻറ പ്രസംഗം തടസ്സപ്പെടുത്തി. എന്നാൽ, കൃഷി ബജറ്റിെൻറ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും, അതല്ലാതെ മറ്റൊന്നും തനിക്കിപ്പോൾ പറയാനില്ലെന്നും രാഹുൽ തിരിച്ചടിച്ചു. സമരത്തിനിടയിൽ മരിച്ച 200ഒാളം വരുന്ന കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ആഹ്വാനം ചെയ്താണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
സ്പീക്കർ ഓം ബിർലയും ഭരണപക്ഷത്തുള്ളവരും എന്തു ചെയ്യണമെന്നറിയാതെ നോക്കിയിരിക്കേ, രാഹുലിെൻറ നേതൃത്വത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ എം.പിമാർ സഭയിൽ എഴുന്നേറ്റുനിന്ന് രണ്ടു മിനിറ്റ് മൗനാചരണം നടത്തി. സഭയെ നിയന്ത്രിക്കാൻ തനിക്കുള്ള ചുമതല കൈയാളരുതെന്നായിരുന്നു സ്പീക്കറുടെ അഭ്യർഥന.
കാർഷിക നിയമങ്ങളുടെ ഉദ്ദേശ്യം ഒന്നു വേറെയാണെന്ന് രാഹുൽ പ്രസംഗത്തിൽ വിശദീകരിച്ചു. സർക്കാറിലുള്ളവർക്ക് വേണ്ടപ്പെട്ട വൻകിട വ്യവസായികൾക്കു മാത്രം കാർഷിക വിഭവങ്ങൾ കർഷകർ വിൽക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതാണ് ആദ്യത്തെ നിയമം. രണ്ടാമത്തെ സുഹൃത്തിന് നേട്ടമുണ്ടാക്കാനാണ് രണ്ടാമത്തെ നിയമം.
അവരുടെ ഗോഡൗണുകളിൽ എല്ലാം പൂഴ്ത്തിവെക്കും. കർഷകരെയും തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ഇടത്തട്ടുകാരെയും നശിപ്പിച്ച് വൻകിട വ്യവസായികളെ ഊട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ജയിക്കാൻ പോകുന്നില്ല. കർഷകർ ഒരിഞ്ച് പിന്നോട്ടു പോവില്ല. നിയമം പിൻവലിക്കേണ്ടിവരും. ഇത് കർഷകരുടെ സമരമാണെന്നുതോന്നും.
എന്നാൽ, ഇത് ഇന്ത്യയുടെ സമരമാണ്, കർഷകർ നയിക്കുകയാണെന്നു മാത്രം -രാഹുൽ കൂട്ടിച്ചേർത്തു. വല്ലപ്പോഴും മാത്രം പാർലമെൻറിൽ വന്നുപോകുന്നവർക്ക് ബജറ്റിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിെൻറ തെളിവാണ് കണ്ടതെന്നായിരുന്നു പിന്നീട് പ്രസംഗിച്ച മന്ത്രി അനുരാഗ് ഠാകൂറിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.