അജിത് പവാറിനൊപ്പം പോയ നാല് എം.എൽ.എമാരെ കൂടി തിരികെയെത്തിച്ചതായി എൻ.സി.പി
text_fieldsമുംബൈ: അജിത് പവാറിനൊപ്പം പോയ നാല് എം.എൽ.എമാരെ കൂടി തിരികെയെത്തിച്ചതായി മഹാരാഷ്ട്ര എൻ.സി.പി നേതൃത്വം അവകാശപ്പെ ട്ടു. ബി.ജെ.പി നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റ ശനിയാഴ്ച രാവിലെ മുതൽ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, തങ്ങളുടെ 54ൽ 53 എം.എൽ.എമാരും ഒപ്പമുള്ളതായി എൻ.സി.പി അവകാശപ്പെട്ടു. ബി.ജെ.പിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാർ മാത്രമാണ് പുറത്തുള്ളത്.
ശനിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തങ്ങളുടെ മൂന്ന് എം.എൽ.എമാരെ ബി.ജെ.പി അന്നുതന്നെ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന് എൻ.സി.പി ആരോപിച്ചിരുന്നു. ദൗലത്ത് ദരോദ, നിതിൻ പവാർ, നർഹരി സിർവാൾ എന്നിവരെയാണ് ഡൽഹിക്ക് കൊണ്ടുപോയത്. ഇവരെ പാർട്ടിയുടെ യുവജന വിഭാഗം ഇടപെട്ട് തിരികെയെത്തിച്ചതായാണ് എൻ.സി.പി അവകാശപ്പെടുന്നത്. ഇവരോടൊപ്പം കാണാതായ എം.എൽ.എ അനിൽ പാട്ടീലിനെയും തിരികെയെത്തിച്ചിട്ടുണ്ട്.
പുലർച്ചെ 4.30ഓടെ എം.എൽ.എമാർ മുംബൈയിൽ എത്തിയതായി എൻ.സി.പി വൃത്തങ്ങൾ അറിയിച്ചു. 52 എം.എൽ.എമാർ ഒപ്പമുണ്ടെന്നും ഒരാളെ ബന്ധപ്പെട്ടുവരികയാണെന്നും മുതിർന്ന നേതാവ് നവാബ് മാലിക് വ്യക്തമാക്കിയിരുന്നു.
വിശ്വാസവോട്ടെടുപ്പിന് മുമ്പ് പരമാവധി എം.എൽ.എമാരെ ഒപ്പം നിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇരുവിഭാഗവും. ബി.ജെ.പി സ്വാധീനിക്കുന്നത് തടയാൻ കോൺഗ്രസ്-ശിവസേന-എൻ.സി.പി കക്ഷികൾ എം.എൽ.എമാരെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.