തമിഴ്നാട്ടിൽ ലൈംഗികാതിക്രമത്തിനിരയായ മൂന്നു വയസുകാരി മരിച്ചു; പ്രതി അറസ്റ്റിൽ, വ്യാപക പ്രതിഷേധം
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ലൈംഗികാതിക്രമത്തെ തുടർന്ന് മൂന്നുവയസ്സുകാരി മരിച്ചു. സംഭവത്തിൽ ബിഹാർ സ്വദേശിയായ 19കാരനായ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസുകാരിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
പെൺകുട്ടിക്ക് പ്രതിയെ അറിയാമായിരുന്നുവെന്നും വീട്ടിൽ നിന്ന് ബിസ്‌ക്കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കൂട്ടിക്കെണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗുമ്മിഡിപൂണ്ടി മേഖലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബവും ബീഹാറിൽനിന്നുള്ളവരാണ്. സിപ്കോട്ട് വ്യവസായ മേഖലയിലാണ് കുടുംബത്തിന്റെ താമസം.
ഞായറാഴ്ച രാത്രിയോടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ പറമ്പിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. ബിസ്കറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നും തുടർന്ന് അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി ഒരാൾ മാത്രമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അന്വേഷണത്തിൽ പ്രതിയായ ബിഹാർ സ്വദേശിയായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ വ്യാപക ജനരോഷം ഉയർന്നിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സാമൂഹിക സംഘടനകളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

