ഗോരക്ഷ ആക്രമണം: മൂന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം തടയണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി വിശദീകരണം തേടി. സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ മൂന്നിനകം വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവ് നിലനിൽക്കേതന്നെ മൂന്നു സംസ്ഥാനങ്ങളിൽ ആക്രമണ സംഭവങ്ങൾ തുടരുകയാണെന്ന് തുഷാർ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദിച്ചു.
പശു സംരക്ഷണത്തിെൻറ പേരിൽ നടക്കുന്ന ആക്രമണങ്ങൾ കർശനമായി തടയണമെന്ന് സെപ്റ്റംബർ ആറിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമം കൈയിലെടുക്കുന്ന ഗോസംരക്ഷകരെ നിരീക്ഷിക്കാൻ ജില്ലകൾ തോറും മുതിർന്ന പൊലീസ് ഒാഫിസർമാരെ നോഡൽ ഒാഫിസറായി നിയമിച്ച് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. കൂടാതെ ജില്ലതല കർമ സമിതി രൂപവത്കരിക്കുകയും ചീഫ് സെക്രട്ടറിമാർ ഇവരിൽനിന്ന് സ്ഥിതിവിവരം തേടണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ക്രമസമാധാന വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് ഒാർമിപ്പിച്ച പരമോന്നത കോടതി, ഇത്തരം ആക്രമണങ്ങൾ പെരുകുന്നത് തടയാൻ ചില ആസൂത്രിത നടപടികൾ ആവശ്യമാണെന്നും നിരീക്ഷിച്ചിരുന്നു.
ജനം നിയമം കൈയിലെടുത്തതായി സ്ഥിരീകരണമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുഷാറിനെകൂടാതെ കോൺഗ്രസ് നേതാവ് തെഹ്സീൻ പൂനവാലയും സമാന പരാതി ഫയൽ ചെയ്തിട്ടുണ്ട്.കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കാലിക്കടത്ത് നിരോധന വിജ്ഞാപനത്തിെൻറ ചുവടുപിടിച്ചാണ് ഗോരക്ഷ ഗുണ്ടകൾ രാജ്യത്ത് നിരവധിേപരെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.