പ്രോടെം സ്പീക്കറായി ബൊപ്പയ്യ തുടരും; വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കെ.ജി.ബൊപ്പയ്യ കർണാടക പ്രോടെം സ്പീക്കറായി തുടരും. പ്രോടെം സ്പീക്കറെ നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഇതേതുടർന്ന് കോൺഗ്രസ് ഹരജി പിൻവലിക്കുന്നതായി അറിയിച്ചു. ഇതോടെ ഹരജി സുപ്രീംകോടതി തീർപ്പാക്കി.
ചാനലുകൾക്ക് ദൃശ്യങ്ങൾ എടുക്കാം. സുതാര്യത ഉറപ്പാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നും കോടതി ചോദിച്ചു. സത്യ പ്രതിജ്ഞ യും വിശ്വാസ വോട്ടെടുപ്പും മാത്രമേ ഇന്ന് നടക്കാവൂവെന്നും ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. കീഴ്വഴക്കം മറികടന്ന് യെദിയൂരപ്പയുടെ വിശ്വസ്തനും വിവാദങ്ങളിൽ ആരോപണവിധേയനുമായ മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെ ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
വിശ്വാസവോട്ടെടുപ്പ് ബൊപ്പയ്യ നടത്തിയാൽ അംഗീകരിക്കില്ലെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണ് ഈ നിയമനം. സ്പീക്കറെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും സിബൽ കൂട്ടിച്ചേർത്തു. എന്നാൽ പ്രായമല്ല, സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്ന് കോടതി മറുപടി നൽകി. ഏറ്റവും മുതിർന്നവരല്ലാത്തവർ മുമ്പും പ്രോടെം സ്പീക്കറായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അങ്ങിനെയെങ്കിലും ബൊപ്പയ്യക്ക് കളങ്കിതമായ ചരിത്രമുണ്ടെന്നും പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്നും സിബൽ പറഞ്ഞു. 2011ൽ ബൊപ്പയ്യയുടെ നിലപാട് കോടതി വിമർശിച്ചിരുന്നുവെന്നും സിബൽ ചൂണ്ടിക്കാട്ടി. അങ്ങിനെയങ്കിൽ ബൊപ്പയ്യയുടെ വാദവും കേൾക്കണ്ടതല്ലേയെന്നും കോടതി മറുപടി നൽകി. തർക്കം നീണ്ടാൽ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. തത്സമയം സംപ്രേഷണത്തിന് അനുമതി നൽകിയാൽ ഹരജി പിൻവലിക്കാമെന്ന് സിബൽ വ്യക്തമാക്കി.
സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കുകയെന്ന പതിവ് തെറ്റിച്ചാണ് ബൊപ്പയ്യയെ നിയോഗിച്ചത്. കീഴ്വഴക്കമനുസരിച്ച് മുതിർന്ന അംഗം പ്രോടെം സ്പീക്കറാവണമെന്ന് വിധിയിൽ പ്രത്യേകം ചേർക്കണമെന്ന കപിൽ സിബലിെൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.