പണവുമായി കോൺഗ്രസ് എം.എൽ.എമാർ പശ്ചിമബംഗാളിൽ പിടിയിൽ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ കോൺഗ്രസ് എം.എൽ.എമാരിൽ നിന്നും പണം പിടിച്ചെടുത്തു. ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചചപ്, നമൻ ബിക്സൽ കോംഗാരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എത്ര തുകയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ജമാത്രയിൽ നിന്നുള്ള എം.എൽ.എയാണ് ഇർഫാൻ അൻസാരി, കച്ചചപ് ഖിർജി എം.എൽ.എയാണ്, കോംഗാരി കോലേബിറ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
കോൺഗ്രസ്-ഝാർഖണ്ഡ് മുക്തി മോർച്ച സർക്കാറിനെ അട്ടിമറിക്കാനായി ബി.ജെ.പിയാണ് എം.എൽ.എമാർക്ക് പണം നൽകിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. അതേസമയം, കോൺഗ്രസ് ഝാർഖണ്ഡ് മുക്തിമോർച്ച സർക്കാറിന്റെ അഴിമതിയുടെ തെളിവാണ് പണമെന്ന് ബി.ജെ.പി നേതാവ് ആദിത്യ സാഹുവും ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം അഴിമതി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഝാർഖണ്ഡിലെ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉയർത്തിയിരുന്നു. എന്നാൽ, ഈ ആരോപണത്തോട് ബി.ജെ.പി പ്രതികരിച്ചിരുന്നില്ല. സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് ഇ.ഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാറിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പശ്ചിമബംഗാളിൽ നിന്നും അറസ്റ്റിലാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.