26 വർഷം മുമ്പ് കാണാതായ കുടുംബത്തിലെ നാലുപേരുടെ അസ്ഥികൂടങ്ങൾ കനാലിൽ, സംഭവം പഞ്ചാബിൽ
text_fieldsഅമൃത്സർ: 26 വർഷം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ നാലുപേരുടെ അസ്ഥികൂടങ്ങൾ കനാലിൽനിന്ന് കണ്ടെടുത്തു. പഞ്ചാബിൽ വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒരു കുടുംബത്തിലെ നാലുപേരെ കാണാതാവുന്നത്. ഒടുവിൽ 26 വർഷങ്ങൾക്കുശേഷം രൂപ്‌നഗർ ജില്ലയിലെ കിരാത്പൂർ സാഹിബിനടുത്തുള്ള ഭക്ര കനാലിൽനിന്ന് നാല് പേരുടെ അസ്ഥികൂടങ്ങൾ അടങ്ങിയ മാരുതി ഒമ്‌നി വാൻ കണ്ടെടുക്കുകയായിരുന്നു.
കിരാത്പൂർ സാഹിബിനടുത്തുള്ള കോട്‌ല ഗ്രാമത്തിൽ താമസിക്കുന്ന മുനിലാൽ, തേജ് റാം, സുർജിത് സിങ്, എട്ട് വയസ്സുള്ള കാലു എന്നിവരെയാണ് 2000 ഒക്ടോബർ 20 മുതൽ ഒമ്നി വാൻ അടക്കം കാണാതാവുന്നത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇവർ അപ്രത്യക്ഷമായതെന്ന് ബന്ധുക്കൾ പറയുന്നു. അന്ന് കുടുംബാംഗങ്ങളും ഗ്രാമവാസികളും നാടാകെ തിരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് മുങ്ങൽ വിദഗ്ധരെ വരെ വിളിച്ചുവരുത്തി അധികൃതരും തിരച്ചിൽ നടത്തി. ഭക്ര കനാലിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും വാനും ആളുകളെയും അന്ന് കണ്ടെത്താനായില്ല. തിരച്ചിൽ കുറേ വർഷം നീണ്ടെങ്കിലും കാലക്രമേണ അധികൃതരും തിരച്ചിലിൽനിന്ന് പിന്നാക്കം പോയി.
പ്രദേശത്തെ മുങ്ങൽ വിദഗ്ധനായ കമൽപ്രീത് സൈനിയാണ് ഇപ്പോൾ ഈ വാൻ കണ്ടെത്തിയത്. 32 അടി ആഴമുള്ള കനാലിലേക്ക് ഇറങ്ങിയ ഇയാൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പഴയ വാഹനം പോലെ തോന്നിക്കുന്ന ഒന്ന് കണ്ടെത്തുകയായിരുന്നു. വാനിനുള്ളിൽ അസ്ഥികൂട അവശിഷ്ടങ്ങളും സ്കൂൾ യൂണിഫോമിനോട് സാമ്യമുള്ള ഒരു ഷർട്ടും ലഭിച്ചു. ഇതാണ് ബന്ധുക്കൾക്ക് മരിച്ചവരെ തിരിച്ചറിയാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് കുടുംബാംഗങ്ങൾ ഇവരുടെ അന്ത്യകർമങ്ങൾ നടത്തുകയും മതപരമായ ആചാരങ്ങൾ അനുസരിച്ച് ചിതാഭസ്മം നിമജ്ജനം ചെയ്യുകയും ചെയ്തു. കനാലിലെ ഒഴുക്കിൽ വാഹനം ഒഴുകിപ്പോയിരിക്കാം എന്നായിരുന്നു മുമ്പ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ മുമ്പ് തിരച്ചിൽ നടത്തിയ ഇടത്തുനിന്നുതന്നെയാണ് വാൻ കണ്ടെത്തിയത്. കാണാതായ ബന്ധുക്കൾക്ക് എന്ത് സംഭവിച്ചു എന്നതുസംബന്ധിച്ച് വർഷങ്ങളോളം ആശങ്കയിൽകഴിഞ്ഞ കുടുംബത്തിന് ഒടുവിൽ ഒരു ഉത്തരമായിരിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. കുടുംബത്തിന്റെ തിരോധാനത്തെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങൾ നാട്ടിൽ പരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

