കോടികളുടെ സ്വർണത്തിന് പകരം ചെമ്പോ? അഞ്ജനാദ്രി ക്ഷേത്രത്തിലെ സ്വർണസമർപ്പണത്തിൽ കലക്ടറുടെ ഇടപെടൽ
text_fieldsകൊപ്പൽ: അഞ്ജനാദ്രി ഹനുമാൻ ക്ഷേത്രത്തിൽ ഹൈദരാബാദ് സ്വദേശിയായ വ്യവസായ പ്രമുഖൻ സമർപ്പിച്ച കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളെച്ചൊല്ലി വിവാദം. ഏകദേശം 2.50 കോടി രൂപ വിലമതിക്കുമെന്ന് അവകാശപ്പെട്ട ആഭരണങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയം ഉയർന്നതോടെ കൊപ്പൽ ജില്ലാ ഭരണകൂടം കർശനമായ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടു.
മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡിയുടെ അടുത്ത സഹായിയും എ.എം.ആർ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ മഹേഷ് റെഡ്ഡിയാണ് കഴിഞ്ഞ മേയ് എട്ടിന് ക്ഷേത്രത്തിൽ സ്വർണ്ണ കവചങ്ങളും മറ്റ് അലങ്കാരങ്ങളും സമർപ്പിച്ചത്. ഏകദേശം 1,280 ഗ്രാം സ്വർണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ദാതാവിനെ പ്രതിനിധീകരിച്ചെത്തിയവർ അവകാശപ്പെട്ടത്.
എന്നാൽ, സർക്കാർ നിയോഗിച്ച സ്വർണ്ണ വ്യാപാരികളും ബാങ്ക് വാലുവർമാരും നടത്തിയ പരിശോധനയിൽ ആഭരണങ്ങളിലെ സ്വർണത്തിന്റെ അളവിൽ വലിയ കുറവ് കണ്ടെത്തി. 250 മുതൽ 300 ഗ്രാം വരെ സ്വർണ്ണം മാത്രമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ദാതാവിന്റെ അവകാശവാദവും വിദഗ്ധ പരിശോധനയിലെ ഫലവും തമ്മിൽ വലിയ പൊരുത്തക്കേട് വന്നതോടെയാണ് ജില്ല കലക്ടർ ഡോ. സുരേഷ് ഇത്നാൽ ഇടപെട്ടത്.
ആഭരണങ്ങളുടെ പർച്ചേസ് ബില്ലുകൾ, ഇൻവോയ്‌സുകൾ, പണിക്കൂലി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഹാജരാക്കാൻ ഭരണകൂടം ദാതാവിന് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് ശിൽപി ഗുണ്ടാചാരി സ്ഥപതി കഴിഞ്ഞ ദിവസം രേഖകൾ സമർപ്പിച്ചു. ഈ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ ആഭരണങ്ങൾ ഔദ്യോഗികമായി ക്ഷേത്ര കമ്മിറ്റിയുടെ കസ്റ്റഡിയിൽ എടുക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
ക്ഷേത്രത്തിന് ലഭിച്ച കോടികളുടെ സ്വർണ്ണം വെറും ചെമ്പ് മാത്രമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നേരത്തെ ഉയർന്നിരുന്നു. സുതാര്യമായ പരിശോധനകളിലൂടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

