കനത്ത മഴയില്‍ ബംഗളൂരു നഗരം വെള്ളത്തില്‍; ഒരാൾ മരിച്ചു, മരങ്ങൾ കടപുഴകി
text_fieldsബംഗളൂരു: കനത്ത മഴയില്‍ ബംഗളൂരു നഗരം വെള്ളത്തില്‍. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങി 22കാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.
യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. പലയിടത്തും മരങ്ങൾ കടപുഴകി. നാശനഷ്ടങ്ങൾ ഏറെയാണ്. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉച്ച തിരിഞ്ഞ് മൂന്നു മണി മണിയോടെയാണ് ശക്തമായ മഴ പെയ്തത്. നഗരത്തിലെ ചില ഭാഗങ്ങളിൽ ആലിപ്പഴ വര്‍ഷവുമുണ്ടായി. മല്ലേസ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.
മഴ ബുധനാഴ്ച വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം പറയുന്നത്. വിവിധയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രിയില്‍ നഗരത്തില്‍ 33 മീ.മീ മഴ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.