തമിഴ്നാട്ടിൽ മന്ത്രിസഭ വിപുലീകരിച്ചു; 59 വർഷത്തിനുശേഷം കോൺഗ്രസിന് മന്ത്രി, 23 പേർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാർ. വിജയിയുടെ തമിഴക വെട്രി കഴകത്തിൽനിന്നുള്ള 21 എം.എൽ.എമാരും സഖ്യ കക്ഷിയായ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജേഷ് കുമാറും വിശ്വനാഥനുമാണ് കോൺഗ്രസിന്റെ മന്ത്രിമാർ.
59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിയുണ്ടാകുന്നത്. അതേസമയം, പ്രധാന കക്ഷികളായ മുസ്ലിം ലീഗും വിടുതലൈ ശിറുതൈകൾ കക്ഷിയും (വി.സി.കെ) മന്ത്രിസഭയിൽ പങ്കാളികളായില്ല. രണ്ട് എം.എൽ.എമാർ വീതമുള്ള ഇരുകക്ഷികളുടെയും പിന്തുണ വിജയ് സർക്കാറിന് നിർണായകമാണ്. ഇരുപാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനം വീതം നൽകിയിരുന്നെങ്കിലും ഇതുവരെ അവർ മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് പാർട്ടികളുടെയും മന്ത്രിമാരെ പിന്നീട് മന്ത്രിസഭയിൽ ഉൾപ്പെടുമെന്നാണ് വിവരം.
മേയ് 10നാണ് വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ പരമാവധി 35 മന്ത്രിമാരെ ഉൾപ്പെടുത്താം. വ്യാഴാഴ്ച 23 മന്ത്രിമാർ കൂടി മന്ത്രിസഭയിൽ ചേർന്നതോടെ വിജയ് സർക്കാറിലെ മന്ത്രിമാരുടെ എണ്ണം 32 ആയി.
അതേസമയം, ടി.വി.കെ സർക്കാറിനെ പുറമെനിന്ന് പിന്തുണക്കാനാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം. ഇതിനിെട, ഇടതു കക്ഷികൾ എതിർത്തതിനെ തുടർന്ന് അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല. 25 വിമതരാണ് ടി.വി.കെയെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണച്ചത്.
മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് വി.സി.കെ നേതൃത്വം കൂടിയാലോചിച്ച് തീരുമാനം അറിയിക്കുമെന്ന് പാർട്ടി നേതാവ് ടി. തിരുമാവളവൻ അറിയിച്ചു. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ലീഗ് ഘടകത്തിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഡി.എം.കെയുമായ മുന്നണിബന്ധം വേർപെടുത്തി ടി.വി.കെ മന്ത്രിസഭയിൽ ചേരുന്നതിനോട് കാദർമൊയ്തീന് വിയോജിപ്പായിരുന്നു. എന്നാൽ, കേരളത്തിലേതുപോലെ തമിഴ്നാട്ടിൽ കോൺഗ്രസുൾപ്പെടുന്ന ടി.വി.കെ സഖ്യത്തിൽ ചേരുന്നതിൽ തെറ്റില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും ഇവർക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ കേരള ലീഗ് നേതൃത്വത്തിന്റെ നിലപാട് നിർണായകമായി.
സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വിമതപക്ഷത്തിന് മന്ത്രിസഭ പ്രാതിനിധ്യം നൽകിയാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന ഇടത് നേതാക്കളുടെ മുന്നറിയിപ്പിനെ തുടർന്ന് ടി.വി.കെ നീക്കത്തിൽനിന്ന് പിന്നാക്കംപോയി. അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് ഇടതുപാർട്ടികൾക്ക് ഉറപ്പുനൽകിയെന്നാണ് വിവരം. അഞ്ചു മന്ത്രിപദവികൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന വിമത വിഭാഗത്തിന് ഇത് വൻ തിരിച്ചടിയായി. ഇക്കാര്യത്തിൽ കോൺഗ്രസിനും വിയോജിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

