'ബോംബ് പൊട്ടുംപോലുള്ള ശബ്ദം, ഞങ്ങളും ഒലിച്ചുപോകുമെന്ന് കരുതി'; മിന്നൽ പ്രളയത്തിന്റെ നടുക്കം മാറാതെ തമിഴ് തീർത്ഥാടകർ
text_fieldsചെന്നൈ: 'ബോംബ് സ്ഫോടനം പോലെയുള്ള വലിയ ശബ്ദമുണ്ടായിരുന്നു. അണക്കെട്ട് തുറന്നുവിട്ടതാണെന്ന് ഞങ്ങൾ കരുതി. മുന്നിലും പിന്നിലുമുള്ള ബസുകൾ ഞങ്ങളുടെ ബസ്സുമായി കൂട്ടിടിച്ചു. ഞങ്ങളും ഒലിച്ചുപോകുമെന്നാണ് കരുതിയത്. ഡ്രൈവറുടെ സീറ്റിലൂടെ ഞങ്ങൾ പുറത്തിറങ്ങി 10 അടി ഉയരത്തിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു'. മിന്നൽ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട് തമിഴ്നാട് ചെന്നൈ വിമാനത്താവളത്തിലെത്തിയ തീർത്ഥാടകർ തങ്ങളുടെ പുനർജന്മത്തെക്കുറിച്ച് വാചാലരായി.
നേപ്പാളിൽ തീർത്ഥാടനത്തിനിടെ മിന്നൽ പ്രളയത്തിൽപെട്ട തമിഴ്നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകരാണ് വെള്ളിയാഴ്ച നാട്ടിൽ തിരിച്ചെത്തിയത്. നേപ്പാളിലേക്ക് തീർത്ഥാടനത്തിന് പുറപ്പെട്ടതായിരുന്നു അവർ. എന്നാൽ ഇവർ സഞ്ചരിച്ച വാഹനവ്യൂഹം ഹിമപാതത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപെടുകയും മൂന്ന് ബസുകളിൽ രണ്ടെണ്ണം ഒഴുക്കിക്കളയുകയും ചെയ്തു. നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും തന്റെ മകളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും തിരിച്ചെത്തിയ വിജയാഭുവനേശ്വരി പറഞ്ഞു.
"എനിക്ക് ഇത് ഒരു പുനർജന്മമാണ്. എനിക്ക് പരാതിപ്പെടാൻ കഴിയില്ല. കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമാണ്, മറ്റുള്ളവരുടെ കാലാവസ്ഥാ തെറ്റുകൾക്ക് എപ്പോഴും വലിയ വില നൽകുന്നത് പാവപ്പെട്ടവരാണ്," -കിരുബതിരി എന്ന മറ്റൊരാൾ പറഞ്ഞു. മുതിർന്ന പൗരയായ വല്ലിനായകിക്ക് പ്രകൃതിയുടെ ശക്തി ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. തിരിച്ചെത്തിയവരും ബന്ധുക്കളും തമ്മിലുള്ള കൂടിക്കാഴ്ച ചെന്നൈ വിമാനത്താവളത്തിലും ആശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു.
തമിഴ്നാട്ടിൽ നിന്ന് ഏകദേശം 400 പേർ നേപ്പാളിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകാം എന്ന് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ് മോഹൻ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള 140 ആളുകളെ രക്ഷപ്പെടുത്തുകയും നേപ്പാളിൽ സുരക്ഷിതരായിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കുറഞ്ഞത് 80 പേരെങ്കിലും ഇനിയും കാണാതായിട്ടുണ്ടെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയവരെ കാഠ്മണ്ഡുവിലെത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രക്ഷപ്പെടുത്തിയവരുടെ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നുള്ള നാല് മന്ത്രിമാരടങ്ങിയ സംഘത്തെ ഡൽഹിയിലേക്ക് അയച്ചിരുന്നു. കാണാതായവരെ കണ്ടെത്താൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ബുസ്സി ആനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

