Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലാക്രമണം: ...

മിന്നലാക്രമണം: വീമ്പുപറച്ചില്‍ വേണ്ടെന്ന് മോദി

text_fields
bookmark_border
മിന്നലാക്രമണം:  വീമ്പുപറച്ചില്‍ വേണ്ടെന്ന് മോദി
cancel
ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തെ ഭീകര സങ്കേതങ്ങളില്‍ സൈന്യം മിന്നലാക്രമണം നടത്തിയതിന്‍െറ തെളിവ് പുറത്തുവിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. തെളിവ് കൈവശമുണ്ടെന്നും യഥാസമയം പുറത്തുവിടുമെന്നുമാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞതെങ്കിലും വിഡിയോ ചിത്രങ്ങള്‍ പുറത്തുവിടേണ്ടതില്ളെന്നാണ് ഇപ്പോഴത്തെ നിലപാട്.
തെളിവ് പുറത്തുവിടുന്നതിന് ബി.ജെ.പിയും മുന്‍ സേനാ മേധാവികളും എതിരാണ്. പാകിസ്താന്‍ അത് തെറ്റായ വിധത്തില്‍ പ്രയോജനപ്പെടുത്തുമെന്നാണ് പറയുന്നത്. മിന്നലാക്രമണം നടന്നിട്ടില്ളെന്ന പാക് വാദം പൊളിക്കാന്‍ വിഡിയോ ഏറ്റവും വേഗം പുറത്തുവിടണമെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും മിന്നലാക്രമണത്തെക്കുറിച്ച് ആഭ്യന്തര രാഷ്ട്രീയപ്പോര് മുറുകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാതിരിക്കുന്നതിനുള്ള ചുവടുമാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇനിയങ്ങോട്ട് സര്‍ക്കാറോ ബി.ജെ.പി അധ്യക്ഷനോ ചുമതലപ്പെടുത്തിയവര്‍ മാത്രം മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരും ബി.ജെ.പി നേതാക്കളും അനാവശ്യ സംസാരവും വീമ്പുപറച്ചിലും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിന്നലാക്രമണം നടത്തിയതിന്‍െറ നെഞ്ചുറപ്പ് അവകാശപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ഭരണചേരി നടത്തിയ പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവിലാണ് ഈ തിരുത്തല്‍.
മിന്നലാക്രമണം നടന്നപ്പോള്‍ എടുത്ത വിഡിയോ ചിത്രങ്ങള്‍ സൈന്യം സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ പറഞ്ഞു. വിഡിയോ പുറത്തുവിടുന്ന കാര്യത്തില്‍ രാഷ്ട്രീയ, നയതന്ത്ര തീരുമാനമാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം, വിഡിയോ പുറത്തുവിടുന്നത് ഇന്ത്യയുടെ സൈനിക താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് കരസേനാ മുന്‍ മേധാവി ശങ്കര്‍ റോയ് ചൗധരി അഭിപ്രായപ്പെട്ടു. തെളിവ് ഹാജരാക്കാന്‍ പറയുന്നത് ശരിയല്ളെന്നാണ് കരസേനയുടെ മറ്റൊരു മുന്‍മേധാവി ജെ.ജെ. സിങ് പറഞ്ഞത്.
മുമ്പ് മൂന്നുവട്ടം സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും അതിന്‍െറ ക്രെഡിറ്റ് സൈന്യത്തില്‍നിന്ന് പിടിച്ചെടുക്കാന്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചില്ളെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
 സൈന്യത്തിന്‍െറ ചെലവില്‍ രാഷ്ട്രീയമായ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ബി.ജെ.പിയും മോദിസര്‍ക്കാറും ശ്രമിക്കുന്നുവെന്ന ആക്ഷേപം മുറുകിയിരിക്കുകയാണ്.
മിന്നലാക്രമണത്തിന് തെളിവുചോദിച്ച് ചര്‍ച്ചയാക്കുന്നവര്‍, പ്രശംസനീയ ദൗത്യം നടത്തിയ പട്ടാളത്തെ വ്രണപ്പെടുത്തുകയാണെന്ന് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. മിന്നലാക്രമണം നടന്ന ശേഷം രണ്ടാംതവണയാണ് മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം നടന്നത്. പ്രധാനമന്ത്രിക്കു പുറമെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ് സമിതി. സുരക്ഷാ ഉപദേഷ്ടാവും മൂന്നു സേനാ മേധാവികളും പങ്കെടുത്തു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ 100ഓളം ഭീകരര്‍ അവസരം കാത്തുകഴിയുന്നുണ്ടെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തെ അറിയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgical strike
Next Story