Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യമായി 20...

ആദ്യമായി 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നു; ചരിത്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ

text_fields
bookmark_border
ആദ്യമായി 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നു; ചരിത്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ
cancel

ബംഗളൂരു: 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച്  വിക്ഷേപിച്ച് ചരിത്രം കുറിക്കാന്‍ ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. രാജ്യസുരക്ഷയുടെ ഭാഗമായ ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബുധനാഴ്ച രാവിലെ 9.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ബഹിരാകാശത്തേക്ക് ഉയരുക. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്ളിന്‍െറ (പി.എസ്.എല്‍.വി) സി-34 ആണ് ഇവയെ ഭ്രമണപഥത്തിലത്തെിക്കുക.

ഐ.എസ്.ആര്‍.ഒ ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്കയക്കുന്നത്. 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിജയകരമായി വിക്ഷേപിച്ച സി-9ന്‍െറ റെക്കോഡ് ഇതോടെ പഴങ്കഥയാകും. കാര്‍ട്ടോസാറ്റ്-2 സിക്കൊപ്പം പുണെ എന്‍ജിനീയറിങ് കോളജ്, ചെന്നൈ സത്യഭാമ സര്‍വകലാശാല എന്നിവയുടെയും യു.എസ്.എ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണമാണ് നടക്കുക. ഒരു കിലോ തൂക്കമുള്ള ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെടും. 20 ഉപഗ്രഹങ്ങളുടെയുംകൂടി തൂക്കം 1288 കിലോ വരും. 2008 ഏപ്രിലില്‍ പി.എസ്.എല്‍.വി സി-9ല്‍ ഇന്ത്യയുടെ രണ്ടും വിദേശ രാജ്യങ്ങളില്‍നിന്നുള്ള എട്ടും കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കയച്ചിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ വിക്ഷേപണചരിത്രത്തിലെ ഇതുവരെയുള്ള റെക്കോഡ്. ബുധനാഴ്ച വിക്ഷേപിക്കുന്നവയില്‍ കാര്‍ട്ടോസാറ്റ്-2 സി പ്രതിരോധരംഗത്തെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. കാര്‍ട്ടോസാറ്റ്-2 ശ്രേണിയിലെ നാലാമത്തെ ഉപഗ്രഹമാണിത്.

കാര്‍ട്ടോസാറ്റ്-2,  കാര്‍ട്ടോസാറ്റ്-2 എ, കാര്‍ട്ടോസാറ്റ്-2 ബി എന്നിവയാണ് മുമ്പ് വിക്ഷേപിച്ചത്. ഈ ശ്രേണിയില്‍ മുമ്പ് വിക്ഷേപിച്ചതിനെക്കാള്‍ മൂന്നോ നാലോ മടങ്ങ് ശേഷിയുള്ളതായിരിക്കും പുതിയ ഉപഗ്രഹം. 725.5 കിലോ തൂക്കമാണ് ഇതിനുണ്ടാവുക. സൈനികാവശ്യത്തിനുള്ള പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നതോടെ ഈ ആവശ്യത്തിന് ഉപഗ്രഹത്തെ ആശ്രയിക്കുന്ന അമേരിക്കക്കും ചൈനക്കുമൊപ്പമത്തൊന്‍ രാജ്യത്തിനാകും. അഹ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഇത് വികസിപ്പിച്ചത്. പിന്നീട് ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ബഹിരാകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിക്കുകയാണ് പ്രഥമ ദൗത്യം. അയല്‍രാജ്യങ്ങളിലെ സൈനികനീക്കങ്ങളും മിസൈല്‍ പരീക്ഷണങ്ങളുമെല്ലാം ഇതുവഴി അറിയാനാകും.

ശക്തിയേറിയ പാന്‍ക്രോമറ്റിക് കാമറ ഉപയോഗിച്ച് 600 കിലോമീറ്റര്‍ പരിധിയിലെ സൂക്ഷ്മമായ ചിത്രങ്ങളും വിഡിയോയും ഉപഗ്രഹം അയക്കും. കാലാവസ്ഥാ വിശകലനത്തിനും ഇത് സഹായകമാകും. മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഭൗമനിരീക്ഷണ ഉപഗ്രഹ വിക്ഷേപണം ഐ.എസ്.ആര്‍.ഒ പുനരാരംഭിക്കുന്നത്. അടുത്ത വര്‍ഷം കാര്‍ട്ടോസാറ്റ്-2 ശ്രേണിയിലെ മൂന്ന് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍ പറഞ്ഞു.
ഭൂമിയില്‍നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാവും ഉപഗ്രഹങ്ങള്‍ ആദ്യം എത്തിക്കുക. തുടര്‍ന്ന് ഘട്ടംഘട്ടമായി സ്ഥിരം ഭ്രമണപഥത്തിലത്തെിക്കും. ബഹിരാകാശ സാങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐ.എസ്.ആര്‍.ഒയുടെ പദ്ധതിയുടെ വിജയംകൂടിയാകും പുതിയ പരീക്ഷണം. 2016-17 കാലയളവില്‍ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള 25 കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അമേരിക്കയുടെ 12 ഉപഗ്രഹങ്ങളാണ് ഉണ്ടാവുക.

ഇതിന് പുറമെ ജര്‍മനിയുടെ നാലും കാനഡയുടെയും അല്‍ജീരിയയുടെയും മൂന്ന് വീതവും ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹവും ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കും. പി.എസ്.എല്‍.വി ഉപയോഗിച്ച് 21 രാജ്യങ്ങളുടെ 57 ഉപഗ്രഹങ്ങള്‍ ഇതുവരെ വിക്ഷേപിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിക്കാന്‍ കഴിയുന്നതാണ് ഐ.എസ്.ആര്‍.ഒയെ രാജ്യാന്തര ബഹിരാകാശവിപണിയില്‍ സ്വീകാര്യമാക്കുന്നത്. 1999 മേയ് 26ന് കൊറിയയുടെ കിറ്റ്സാറ്റ്-3, ജര്‍മനിയുടെ ഡി.എല്‍.ആര്‍-ടബ്സാറ്റ് എന്നിവയാണ് ഐ.എസ്.ആര്‍.ഒ ആദ്യമായി ഭ്രമണപഥത്തിലത്തെിച്ച വിദേശ ഉപഗ്രഹങ്ങള്‍. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ലിമിറ്റഡാണ് വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isro
Next Story