ജെ.എൻ.യു: സ്മൃതി ഇറാനിയുടെ മറുപടിയിൽ പ്രതിഷേധം; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു, രോഹിത് വെമുല വിഷയത്തില്‍ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയത്തിന് എതിരുനില്‍ക്കുന്ന ദലിത്, പിന്നാക്ക വിദ്യാര്‍ഥികളെ വേട്ടയാടുകയാണ് മോദി സര്‍ക്കാറെന്നും രോഹിത് വെമുല ജീവനൊടുക്കേണ്ടിവന്നതും ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പേരില്‍ രാജ്യദ്രോഹം ചുമത്തിയതും ഒടുവിലെ ഉദാഹരണമാണെന്നും ലോക്സഭയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി. രോഹിത് വെമുലയുടെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷം ജെ.എന്‍.യുവില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷിക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തിന്‍െറ പ്രത്യാക്രമണം. മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പി അംഗങ്ങളാണ് രാജ്യസഭ സ്തംഭിപ്പിച്ചത്. ഏഴുതവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്.
ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ എം.പിമാര്‍ ആഞ്ഞടിച്ചപ്പോള്‍ അതിവൈകാരികമായി കണ്ഠമിടറിയാണ് അഭിനേതാവുകൂടിയായ മന്ത്രി സ്മൃതി ഇറാനി മറുപടി നല്‍കിയത്. മറുപടി തൃപ്തികരമല്ളെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇറങ്ങിപ്പോയി. അഭിപ്രായസ്വാതന്ത്ര്യത്തിന് അതിരുണ്ടെന്നും അത് ലംഘിക്കുന്നവര്‍ക്ക് മാപ്പില്ളെന്നും ചര്‍ച്ചക്ക് മറുപടിയായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയംകളിക്കുകയാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കത്ത് അനുസരിച്ച് ഇടപെടല്‍ നടത്തിയിട്ടുണ്ട്. രോഹിത് വെമുലക്കെതിരെ നടപടിയെടുക്കാന്‍ കത്തെഴുതിയെന്ന് പറഞ്ഞ് തനിക്കെതിരെ തിരിയുന്നവര്‍ ഇക്കാര്യവും അറിയണം.
യു.പി.എ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരാണ് പല സര്‍വകലാശാലകളിലും ഇപ്പോഴുമുള്ളത്. കാവിവത്കരണത്തിനുവേണ്ടി താന്‍ സമ്മര്‍ദം ചെലുത്തി എന്ന് ഇവരില്‍ ആരെങ്കിലും ആരോപിച്ചാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തും. ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളി ഉണ്ടായെന്ന് യൂനിവേഴ്സിറ്റി സുരക്ഷാവിഭാഗത്തിന്‍െറ റിപ്പോര്‍ട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ട കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഫാക്കല്‍റ്റി കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധപ്രവര്‍ത്തനം തടയാന്‍ ഇടപെടുകയല്ലാതെ സര്‍ക്കാര്‍ മറ്റൊന്നും ചെയ്തിട്ടില്ളെന്നും സ്മൃതി ഇറാനി പറഞ്ഞു.
രോഹിത് വിഷയത്തില്‍ ആരോപണവിധേയയായ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ബി.എസ്.പി നേതാവ് മായാവതിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നതിന് രാജ്യസഭ വേദിയായി. രോഹിതിന്‍െറ മരണം അന്വേഷിക്കാന്‍ നിയുക്തമായ സമിതിയില്‍ ദലിത് അംഗത്തെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പി അംഗങ്ങള്‍ രാജ്യസഭ സ്തംഭിപ്പിച്ചത്.
മായാവതി-ഇറാനി വാഗ്വാദത്തിനിടെ അന്വേഷണ കമീഷന്‍െറ കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഒളിച്ചുകളി പുറത്താകുകയും ചെയ്തു. അന്വേഷണ സംഘത്തില്‍ ഒരു ദലിതനെയെങ്കിലും ഉള്‍പ്പെടുത്തുമോയെന്ന് മറുപടിനല്‍കണമെന്ന് മായാവതി ആവശ്യപ്പെട്ടു. ഒരു കുട്ടിയുടെ മരണംകൊണ്ട് രാഷ്ട്രീയം കളിക്കരുതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇരുവരും തമ്മിലുള്ള വാക്തര്‍ക്കം രൂക്ഷമാകുംമുമ്പെ പി.ജെ. കുര്യന്‍ സഭ നിര്‍ത്തിവെച്ചു. ഉച്ചക്കുശേഷം സഭ ചേര്‍ന്നപ്പോഴും ഇരുവരും വീണ്ടും ഏറ്റുമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
