'പനാമ പേപ്പേഴ്സ്' 2 പുറത്ത്: വ്യവസായികൾ, രാഷ്ട്രീയക്കാർ, മുൻ ക്രിക്കറ്റർ പട്ടികയിൽ
text_fieldsന്യൂഡൽഹി: വിദശത്ത് കള്ളപ്പണ നിക്ഷേപിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് പുറത്തുവിട്ട പനാമ പേപ്പേഴ്സിന്‍റെ രണ്ടാം ഭാഗത്തിലാണ് കൂടുതൽ പേരുകളുള്ളത്. അധോലോക നായകൻ, രാഷ്ട്രീയക്കാർ, വ്യവസായികൾ, മുൻ ക്രിക്കറ്റ് താരം എന്നീ പ്രമുഖർ ഉൾപെടുന്നവരുടെ പേരുകളാണ് രണ്ടാം പട്ടികയിലുള്ളത്. ഇന്ത്യൻ എക്സ്പ്രസാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്.
അധോലാക രാജാവ് ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി 17 സ്വത്തുക്കൾ വാങ്ങിയതായും പട്ടികയിൽ പറയുന്നുണ്ട്. രാഷ്ട്രീയക്കാരൻ അനുരാഗ് കെജ് രിവാൾ, വ്യവസായികളായ ഗൗതം, കരൺ താപ്പർ, വാണിജ്യ പ്രമുഖരായ രഞ്ജീവ് ദുജ, കപിൽ സെയ്ൻ ജിയോൾ, സ്വർണ വ്യാപാരി അശ്വിൻ കുമാർ മെഹ്റ, മുൻ ക്രിക്കറ്റർ അശോക് മൽഹോത്ര, മരുന്ന് വ്യവസായി വിനോദ് രാമചന്ദ്ര ജാദവ് എന്നീ പ്രമുഖരാണ് ഇന്നത്തെ പട്ടികയിലുള്ളത്.
ഐ.ടി കമ്പനി പ്രമുഖൻ ഗൗതം സീങ്കൽ, കാർഷിക വ്യവസായി വിവേക് ജെയ്ൻ, മുൻ സർക്കാർ ജീവനക്കാരൻ പ്രഭാശ് ശങ്ക്ള, വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ് സംതാനി, വിശാൽ ബഹദൂർ, ഹരീഷ് മൊഹ്നാനി എന്നിവരും പട്ടികയിലുണ്ട്.

കഴിഞ്ഞദിവസമാണ് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങൾ പുറത്ത് വന്നത്. നടൻ അമിതാഭ് ബച്ചൻ, നടി ഐശ്വര്യ റായ്, ഡി.എൽ.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, അപ്പോളോ ടയേഴ്സ് പ്രമോട്ടർ സമീർ ഗെഹ് ലോട്ട് തുടങ്ങി 500 ഇന്ത്യക്കാരുടെ പട്ടികയാണ് ആദ്യ ദിവസം പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ഐസ്ലന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണ്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തുടങ്ങിയ ലോക നേതാക്കളും നികുതിയില്‍നിന്ന് രക്ഷതേടി നേരിട്ടും കുടുംബാംഗങ്ങളുടെ പേരിലും വിദേശത്തെ രഹസ്യകേന്ദ്രങ്ങളില്‍ പണം നിക്ഷേപിച്ചവരാണ്.

പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജൻസിയെ ഉപയോഗിച്ചാണ് ഇവർ വിവിധ രാജ്യങ്ങളിൽ കള്ളപ്പണം നിക്ഷേപിച്ചത്. പട്ടികയിൽ ഉൾപെട്ട 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും ജെയ്റ്റ്ലി അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് എന്നിവയുൾപ്പെട്ടതാണ് സമിതി.
ജർമൻ പത്രമായ സിഡോയിച് സെയ്തൂങാണ് രേഖകൾ പുറത്തുകൊണ്ടുവന്നത്. ഇത് ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഇന്ത്യയിൽ ഇന്ത്യൻ എക്സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
