Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയാണ് സർക്കാറിൻെറ...

ഇന്ത്യയാണ് സർക്കാറിൻെറ മതം; ഭരണഘടനയാണ് ഗ്രന്ഥം -പ്രധാനമന്ത്രി

text_fields
bookmark_border
ഇന്ത്യയാണ് സർക്കാറിൻെറ മതം; ഭരണഘടനയാണ് ഗ്രന്ഥം -പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ഇന്ത്യയാണ് സർക്കാറിൻെറ മതമെന്നും ഭരണഘടനയാണ് അതിൻെറ ഗ്രന്ഥമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ. ബി. ആർ അംബേദ്കറിൻെറ 125ാം ജൻമദിനത്തോടനുബന്ധിച്ച് പാർലമെൻറിൽ നടന്ന ഭരണഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പ്രസംഗത്തിൽ സർക്കാറിനെതിരെയുള്ള അസഹിഷ്ണുത ആരോപണത്തെ പറ്റി പ്രധാനമന്ത്രി പരാമർശിച്ചില്ല.

ഭരണഘടന പുനഃപരിശോധിക്കുക എന്നത് സർക്കാറിൻെറ അജണ്ടയിലുള്ള കാര്യമല്ല. ഭൂരിപക്ഷം ഉള്ളതുകൊണ്ട് മാത്രം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാർ ഉദ്ദേശിക്കുന്നില്ല. സമവായത്തിലൂടെയാണ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് എന്നാണ് സർക്കാർ കരുതുന്നത്. ഇന്ത്യക്കാരുടെ അന്തസ്സ്, ഇന്ത്യയുടെ ഐക്യം -ഇതാണ് നമ്മുടെ ഭരണഘടനയുടെ അന്തഃസ്സത്തയെന്നും മോദി വ്യക്തമാക്കി.

എല്ലാ സർക്കാറുകളും രാജ്യപുരോഗതിക്ക് പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രനിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന പരാതികൾ ഉണ്ടാവാം. എന്നാൽ മുൻ സർക്കാറുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് ഇതിന് അർഥമില്ല. രാജ്യത്തെ ജനകോടികളാണ് രാഷ്ട്രനിർമാതാക്കളെന്നും മോദി പറഞ്ഞു.

നാനാത്വത്തിൻെറയും വൈവിധ്യത്തിൻെറയും ഇടയിൽ ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്താനുള്ള കഴിവ് നമ്മുടെ ഭരണഘടനക്കുണ്ട്. ഭരണഘടനാ നിർമാണം എന്നത് വൻ ഉദ്യമമാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അംബേദ്കറുടെ സംഭാവന ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ല. നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതുകൊണ്ട് ജനുവരി 26ൻെറ പ്രസക്തി ഇല്ലാതാകുന്നില്ല.

രാജ്യത്തിൻെറ ഭരണഘടനയുടെ ശക്തിയെയും പവിത്രതയെയും പറ്റി ജനങ്ങളെ മനസ്സിലാക്കണം. അതിലൂടെ മാത്രമേ ഭരണഘടനയെ ശക്തിപ്പെടുത്താൻ സാധിക്കൂ. ഭരണഘടനയെ പറ്റി ലോക്സഭയിൽ നടന്ന ചർച്ച ഫലപ്രദമാണ്. ഞങ്ങൾ, നിങ്ങൾ എന്ന വികാരമല്ല, നമ്മൾ എന്ന വികാരമാണ് ചർച്ചകളിലുണ്ടാകേണ്ടത്. എല്ലാ വിഷയങ്ങളെ പറ്റിയും പ്രധാനമന്ത്രി മറുപടി പറയണമെന്ന തെറ്റിദ്ധാരണയുണ്ട്. മറ്റുള്ള എം.പിമാരെ പോലെ സ്വന്തം കാഴ്ചപ്പാടുകളെ കുറിച്ചാണ് താനും സംസാരിക്കുന്നത്. ഭൂരിപക്ഷത്തിൻെറ അഭിപ്രായത്തിനാണ് ജനാധിപത്യത്തിൽ കൂടുതൽ കരുത്തുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiparliament
Next Story