പവാറിന്‍റെ പിറന്നാളിന് ആർ.എസ്.എസ് പത്രത്തിന് പ്രത്യേക പതിപ്പ്
text_fieldsമുംബൈ: ആർ.എസ്.എസ് ബന്ധമുള്ള മറാത്തീപത്രം ‘തരുൺ ഭാരത്’ ശരദ്പവാറിെൻറ 75ാം പിറന്നാളിന് പ്രത്യേക പതിപ്പിറക്കുന്നു. ശനിയാഴ്ചയാണ് എൻ.സി.പി അധ്യക്ഷൻ ശരദ്പവാറിന് 75 തികയുന്നത്. അന്ന് പവാറിനെ കുറിച്ച് 12 പേജുകളുള്ള പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കായി ഇറക്കിയ കുറിപ്പിൽ പവാറിനെ ‘ജനതാ രാജ’ എന്നാണ് തരുൺ ഭാരത് വിശേഷിപ്പിച്ചത്. ആർ.എസ്.എസ് പത്രത്തിെൻറ നീക്കം രാഷ്ട്രീയകേന്ദ്രങ്ങളിൽ സംസാരവിഷയമായിട്ടുണ്ട്. ആർ.എസ്.എസിെൻറ കടുത്ത എതിരാളിയായാണ് പവാർ അറിയപ്പെടുന്നത്.
അരനൂറ്റാണ്ടായി രാഷ്ട്രീയകളരിയിൽ സജീവമായ പവാറിനെ കർഷകർ ജനകീയരാജാവായാണ് കണക്കാക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി ആയിരിക്കെ കാർഷികകടം എഴുതിത്തള്ളിയത് ചരിത്രപരമായ തീരുമാനമായിരുന്നുവെന്നും പരസ്യ കമ്പനികൾക്കായി തയാറാക്കിയ ‘തരുൺ ഭാരതി’െൻറ കുറിപ്പിൽ പറയുന്നു. മുംബൈ സ്ഫോടനപരമ്പരക്കും കില്ലാരിയിലെ ഭൂകമ്പത്തിനും ശേഷമുണ്ടായ സാമൂഹികാന്തരീക്ഷം നല്ലനിലയിൽ കൈകാര്യംചെയ്ത് ബുദ്ധിയിലും രാജാവാണെന്ന് തെളിയിച്ചു –കുറിപ്പിൽ പറയുന്നു. എന്നാൽ, തങ്ങളെ അർദ്ധ ട്രൗസറുകാരെന്ന് പരിഹസിച്ച പവാറിനായി പ്രത്യേക പതിപ്പിറക്കുന്നതിൽ ആർ.എസ്.എസിന് വിയോജിപ്പുണ്ട്. 2008ലെ മാലേഗാവ് സ്ഫോടനക്കേസിെൻറ പശ്ചാത്തലത്തിൽ ‘കാവി ഭീകരത’യെന്ന് പവാർ വിശേഷിപ്പിച്ചതും ആർ.എസ്.എസുകാർ ചൂണ്ടിക്കാട്ടുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജ്യം അർദ്ധ ട്രൗസറുടെ കൈയിൽ കൊടുക്കണമോയെന്ന് പവാർ ചോദിച്ചത്.
പവാറിെൻറ ആശയത്തെയല്ല പ്രോത്സാഹിപ്പിക്കുന്നതെന്നും രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളെയാണ് കണക്കിലെടുക്കുന്നതെന്നും തരുൺ ഭാരത് അസോസിയേറ്റ് പ്രസിഡൻറ് രവീന്ദ്ര ഡാനി പറഞ്ഞു. ആർ.എസ്.എസ് ബന്ധമുണ്ടെങ്കിലും ‘തരുൺ ഭാരത്’ ആർ.എസ്.എസ് മുഖപത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസിനെ നിരോധിച്ച ഇന്ദിര ഗാന്ധിയെ കുറിച്ച് അവർ മരിച്ചപ്പോൾ പ്രത്യേക പതിപ്പിറക്കിയതും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.