പ്രഗ്യ സിങ് താക്കൂർ പ്രതിയായ മാലേഗാവ് സ്ഫോടനകേസിൽ 17 വർഷത്തിന് ശേഷം വിചാരണ പൂർത്തിയായി; വിധി മെയ് എട്ടിന്
text_fieldsമുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയത്. മെയ് എട്ടിന് കേസിൽ വിധി പറയും. ബി.ജെ.പി നേതാവ് പ്രഗ്യ സിങ് താക്കൂർ ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവർ കേസിൽ പ്രതികളാണ്.ശനിയാഴ്ച പ്രോസിക്യൂഷൻ എഴുതി തയാറാക്കിയ വാദമുഖങ്ങൾ കോടതിയിൽ നൽകി. തുടർന്ന് കേസിൽ മെയ് എട്ടിന് വിധി പറയുമെന്ന് എ.കെ ലഹോതി പറഞ്ഞു.
2008 സെപ്തംബർ 29നാണ് മാലേഗാവിൽ സ്ഫോടനമുണ്ടായത്. മോട്ടോർ സൈക്കളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയാണ് കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തത്. 2009 ജനുവരിയിൽ എ.ടി.സ് കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ മക്കോക്ക ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
അഭിനവ് ഭാരത് എന്ന സംഘടനയിലെ ആളുകളാണ് സ്ഫോടനം നടത്തിയതെന്നാണ് കണ്ടെത്തൽ. ബോൻസല മിലിറ്ററി സ്കൂളിലാണ് സ്ഫോടനത്തിനുള്ള ആസൂത്രണം നടത്തിയതെന്നും ഇവിടെ യുവാക്കൾക്ക് പരിശീലനം നൽകിയെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, 2011ൽ കേസ് എൻ.ഐ.എക്ക് കൈമാറി.
എൻ.ഐ.എ കേസിൽ ഉപകുറ്റപത്രം സമർപ്പിച്ചു. ഇത് പ്രകാരം പ്രഗ്യസിങ് താക്കൂറിനെതിരെ തെളിവില്ലെന്നായിരുന്നു എൻ.ഐ.എ കണ്ടെത്തൽ. മക്കോക്ക കേസിൽ നിലനിൽക്കില്ലെന്നും എൻ.ഐ.എ വ്യക്തമാക്കി. എന്നാൽ, എൻ.ഐ.എയുടെ ഉപകുറ്റപത്രം കോടതി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

