ഈജിപ്തിലെ രാജകീയ കല്ലറകളിൽ 2,000 വർഷം പഴക്കമുള്ള തമിഴ്-ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തി
text_fieldsപുരാതന ഇന്ത്യയുടെ സമുദ്രചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു സുപ്രധാന കണ്ടെത്തലിൽ ഈജിപ്തിലെ അതീവ സുരക്ഷയുള്ള രാജകീയ കല്ലറകൾക്കുള്ളിൽ നിന്ന് 2,000 വർഷം പഴക്കമുള്ള തമിഴ്-ബ്രാഹ്മി ലിഖിതങ്ങൾ ഗവേഷകർ കണ്ടെത്തി. ഫെബ്രുവരി 11ന് ചെന്നൈയിൽ ആരംഭിച്ച നാലു ദിവസത്തെ 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ തമിഴ് എപിഗ്രാഫി'യിലാണ് സ്വിസ് പണ്ഡിതനായ പ്രൊഫസർ ഇംഗോ സ്ട്രോച്ച് ഈ വിവരങ്ങൾ അവതരിപ്പിച്ചത്.
പ്രാചീന തമിഴ് വ്യാപാരികൾ ഈജിപ്തിലെ തുറമുഖ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്ക് പര്യവേക്ഷണത്തിനായും വിനോദസഞ്ചാരത്തിനായും യാത്ര ചെയ്തിരുന്നുവെന്ന് ഈ കണ്ടെത്തൽ സ്ഥിരീകരിക്കുന്നു. സ്വിറ്റ്‌സർലൻഡിലെ ലോസാൻ സർവകലാശാലയിലെ പ്രൊഫസർ ഇംഗോ സ്ട്രോച്ചും പാരീസിലെ ഫ്രഞ്ച് സ്കൂൾ ഓഫ് ഏഷ്യൻ സ്റ്റഡീസിലെ പ്രൊഫസർ ഷാർലറ്റ് സ്മിത്തും ചേർന്ന് ആറ് കല്ലറകളിലായി തമിഴ്-ബ്രാഹ്മിയിലും പ്രാകൃതത്തിലുമുള്ള മുപ്പതോളം ലിഖിതങ്ങൾ രേഖപ്പെടുത്തി. ഇതിൽ റാംസെസ് ആറാമന്റെ കല്ലറയും ഉൾപ്പെടുന്നു.
എട്ടിടങ്ങളിൽ 'ചികൈ കൊറ്റൻ'എന്ന പേര് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വാചകം ഇങ്ങനെയാണ്. ചികൈ കൊറ്റൻ വരാ കണ്ട. ഇതിന്റെ അർത്ഥം ചികൈ കൊറ്റൻ വന്നു കണ്ടു എന്നാണ്. ഈ ലിഖിതങ്ങളിൽ കാണുന്ന 'കൊറ്റൻ' എന്നത് പുരാതന തമിഴ്നാട്ടിലെ ചേര-പാണ്ഡ്യ കാലഘട്ടത്തിൽ സാധാരണയായി ഉപയോഗിച്ചിരുന്ന പേരാണ്. 'ചികൈ' എന്നത് അദ്ദേഹം വന്ന സ്ഥലത്തിന്റെ പേരോ അല്ലെങ്കിൽ കുടുംബപ്പേരോ ആകാം.
അതേ സമുച്ചയത്തിൽ കാണപ്പെടുന്ന പുരാതന ഗ്രീക്ക് വിനോദസഞ്ചാരികളുടെ ഗ്രാഫിറ്റി ശൈലിയോട് സാമ്യമുള്ളതാണ് ഈ തമിഴ് ലിഖിതങ്ങൾ. നേരത്തെ ഈജിപ്തിലെ ബെറനൈക്ക് പോലുള്ള തുറമുഖ നഗരങ്ങളിൽ മാത്രമാണ് തമിഴ് സാന്നിധ്യത്തിന് തെളിവുകൾ ലഭിച്ചിരുന്നത്. എന്നാൽ പുതിയ കണ്ടെത്തലിലൂടെ, ഇന്ത്യൻ വ്യാപാരികൾ വെറും കപ്പൽ ജീവനക്കാർ മാത്രമായിരുന്നില്ലെന്നും അവർ ഈജിപ്തിന്റെ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും വ്യക്തമാകുന്നു.
സാധാരണയായി പുരാതന കാലത്തെ വ്യാപാരബന്ധങ്ങൾ തുറമുഖ നഗരങ്ങളിൽ മാത്രമാണ് അവസാനിക്കാറുള്ളത്. 2000 വർഷം മുമ്പ് തന്നെ തമിഴ് വ്യാപാരികൾ ഈജിപ്തിലെ പിരമിഡുകളും കല്ലറകളും കാണാൻ പോകുന്ന വിനോദസഞ്ചാരികളായിരുന്നു. വിദേശ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സ്വാധീനവും ആ കാലത്തെ തമിഴ് വ്യാപാരികൾക്ക് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

