ഹിമാചലിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഷിംല ജില്ലയിലെ റാംപൂരിൽ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
റാംപൂർ -ഖർധാൻ -കോട്ടാധാർ -ഖോലിഘട്ട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ബുധനാഴ്ച വൈകീട്ട് 6.30ഓടെ ഗാർട്ടോളക്ക് സമീപത്ത് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിൽ 22ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ കണ്ടക്ടർ ജയപ്രകാശ് നെഗിയും 72കാരനായ യാത്രക്കാരൻ ഡാക്കു റാമും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ റാംപൂർ ആശുപത്രിയിലും സമീപത്തെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലുമായി പ്രവേശിപ്പിച്ചു. പൊലീസും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ ഷിംല ഡെപ്യൂട്ടി കമീഷണർ അനുപം കശ്യപ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം 20,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചിരുന്നു. 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 35 ഓളം പേരുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോകുന്നതിനിടെ ഹരിപ്പൂർധറിൽ വെച്ചായിരുന്നു അപകടം. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

