മനുഷ്യവൃഷണത്തിന് 1.20 കോടി വിലയെന്ന്; 17കാരനെ കൊന്ന് വൃഷണം അറുത്തെടുത്ത അഞ്ചുപേർ പിടിയിൽ
text_fieldsഭോപ്പാൽ: മനുഷ്യ വൃഷണം നൽകിയാൽ അന്താരാഷ്ട്ര വിപണിയിൽ 1.20 കോടി രൂപ കിട്ടുമെന്ന ഇൻസ്റ്റ ഗ്രാം റീൽ വിശ്വസിച്ച് 17കാരനെ കൊന്ന് വൃഷണം അറുത്തെടുത്ത പ്രായപൂർത്തയാകാത്ത മൂന്നുപേരടക്കം അഞ്ചുപേർ പിടിയിൽ. ഉപജീവനത്തിനായി പേനകളും കീചെയിനുകളും വിറ്റ 17 വയസ്സുള്ള ആൺകുട്ടിയെയാണ് 100 രൂപ നൽകി പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി സംഘം കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം.
സോഹെബ് ഖാൻ (20), ആമിർ ഖുറേഷി (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള മറ്റുമൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. വെളുത്ത ഏപ്രൺ ധരിച്ച് ഡോക്ടറായി വേഷമിട്ട് ഇൻസ്റ്റാഗ്രാം റീൽ ചെയ്ത രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി സോഹെബ് ഖാനാണ് കൗമാരക്കാരന്റെ വൃഷണങ്ങൾ ഏകദേശം 1.2 കോടി രൂപയ്ക്ക് വിൽക്കാമെന്ന് കൂട്ടാളികളെ ബോധ്യപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നാലുപേർ കൊലപാതകം നടത്തുന്നതിൽ പങ്കാളികളായിരുന്നുവെന്ന് സോൺ-3 ഡിസിപി ആയുഷ് ഗുപ്ത പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയും കണ്ടെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീലിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി.
സോഹെബ് ഖാനാണ് കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാൾ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. വിഡിയോ കോളിലൂടെ കൊല ചെയ്ത സംഘത്തിന് നിർദ്ദേശങ്ങൾ നൽകുകയായിരുന്നുവത്രെ. 15 വയസ്സിന് മുകളിലുള്ള ആൺകുട്ടിയെ വേണമെന്നായിരുന്നു സോഹെബിന്‍റെ നിര്‍ദേശം. പ്രതികളിൽ ചിലർക്ക് കുട്ടിയെ നേരത്തെ തന്നെ അറിയാമായിരുന്നു. രണ്ട് തവണ പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഈമാസം ആറിനാണ് കൊലപാതകം അരങ്ങേറിയത്. 100 രൂപ വാഗ്ദാനം ചെയ്ത് വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പിന്നില്‍ നിന്നും കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വൃഷണങ്ങള്‍ ബ്ലേഡ് ഉപയോഗിച്ച് നീക്കം ചെയ്ത് മൃതദേഹം ഉപേക്ഷിച്ചു.
വൃഷണം അറുത്തെടുത്ത് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചെങ്കിലും വാങ്ങാൻ ആളില്ലെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഇത് തടാകത്തിൽ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ആഗസ്റ്റ് 10 ന് ഛോട്ടാ തലാബിലെ ധോബിഘട്ടില്‍ അഴുകിയ നിലയിലാണ് കൗമാരക്കാരന്റെ മൃതദേഹം കണ്ടെടുത്തത്. വയറിലും കാലുകളിലും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അജ്ഞാത മൃതദേഹമായി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. എന്നാല്‍, ആഗസ്റ്റ് 15 ന് കാണാതായ തന്‍റെ മകനെ അന്വേഷിച്ച് കുട്ടിയുടെ അമ്മ പൊലീസിലെത്തിയതോടെയാണ് ട്വിസ്റ്റുണ്ടായത്. കൈയ്യിലെ ടാറ്റൂവിന്റെ സഹായത്തോടെ മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നതും പ്രതികൾ പിടിയിലായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

